തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മസ്റ്ററിംഗ് മുടങ്ങി. സെർവർ തകരാർ പൂർണമായും പരിഹരിക്കാത്തതിനാലാണ് മസ്റ്ററിംഗ് മുടങ്ങിയത്. സംസ്ഥാനത്ത് വിവിധ ഇടങ്ങളിലായി നിരവധി പേരാണ് മസ്റ്ററിംഗിനായി എത്തിയത്. പ്രശ്നം പരിഹരിക്കുമെന്ന പ്രതീക്ഷയില്‍ റേഷന്‍ കടകള്‍ക്ക് മുന്നില്‍ ഇപ്പോഴും നിരവധി പേരാണ് കാത്ത് നിൽക്കുന്നത്. മസ്റ്ററിംഗ് ആരംഭിച്ചത് മുതൽ സെർവർ തകരാറിലായതിനാൽ പ്രതിഷേധത്തിലാണ് റേഷന്‍ വ്യാപാരികളും ഉപഭോക്താക്കളും.
റേഷൻ വിതരണത്തിനുള്ള ഇ-പോസ് മെഷീന്‍റെ സെര്‍വര്‍ മാറ്റാതെ സംസ്ഥാനത്ത് റേഷൻ വിതരണത്തിൽ നേരിടുന്ന പ്രശ്നം പരിഹരിക്കാനാവില്ലെന്നാണ് റേഷൻ വ്യാപാരികൾ പറയുന്നത്. കഴിഞ്ഞ ദിവസവും മസ്റ്ററിംഗിന് എത്തി നിരവധി പേർ മടങ്ങിയിരുന്നു.
മസ്റ്ററിംഗ് ദിവസം അരി വിതരണം പാടില്ലെന്ന് നേരത്തെ നിർദേശം നൽകിയിരുന്നു. ചില റേഷൻ കട വ്യാപാരികൾ അരി വിതരണം ചെയ്തതാണ് മസ്റ്ററിംഗിനുള്ള സെർവർ തകരാറിൽ ആകാനുള്ള കാരണമെന്നാണ് മന്ത്രിയുടെ വിശദീകരണം. ഇന്നും നാളെയും മഞ്ഞ കാർഡിന് മാത്രമാണ് മസ്റ്ററിംഗ് നടത്തുന്നതെന്ന് അറിയിച്ചത്. പിങ്ക് കാർഡ് ഉടമകളുടെ മസ്റ്ററിംഗ് തിയതി പിന്നീട് അറിയിക്കും.















