റായ്പൂർ: കമ്യൂണിസ്റ്റ് ഭീകരാക്രമണത്തിൽ സുരക്ഷാ ഉദ്യോഗസ്ഥന് പരിക്കേറ്റു. ഛത്തീസ്ഗഢിലെ ബീജാപൂരിലാണ് ഭീകരാക്രമണമുണ്ടായത്. ദീപക് ദുർഗം എന്ന ഉദ്യോഗസ്ഥനാണ് പരിക്കേറ്റത്. ജില്ലാ റിസർവ് ഗാർഡ് ഉദ്യോഗസ്ഥർ നടത്തിയ തിരച്ചിലിനിടെയായായിരുന്നു അപ്രതീക്ഷിത ആക്രമണമുണ്ടായത്. ബീജാപൂർ ജില്ലയിലെ അടൽ ആവാസ് കോംപ്ലക്സിലാണ് ഡിആർജി സംഘം തിരച്ചിൽ നടത്തിയത്.
ബീജാപൂരിൽ കമ്യൂണിസ്റ്റ് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രദേശത്ത് പരിശോധന നടത്തിയത്. തുടർന്ന് ഉദ്യോഗസ്ഥരെ കണ്ടതോടെ ഭീകരർ അവർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. പരിക്കേറ്റ ഉദ്യോഗസ്ഥനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. അപകടനില തരണം ചെയ്തുവെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
കഴിഞ്ഞ ദിവസം ഛത്തീസ്ഗഡിലെ ദന്തേവാഡയിലുണ്ടായ ഐഇഡി സ്ഫോടനത്തിൽ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിരുന്നു. കമ്യൂണിസ്റ്റ് ഭീകരരെ തുരത്തുന്നതിന് വേണ്ടി കിരണ്ടുൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന പരിശോധനയ്‌ക്കിടെയാണ് സ്ഫോടനം നടന്നത്.
ഛത്തീസ്ഗഢിൽ ഭീകരാക്രമണങ്ങൾ തുടരുന്ന സാഹചര്യത്തിൽ വനാതിർത്തി മേഖലകൾ കേന്ദ്രീകരിച്ച് പരിശോധന ശക്തമാക്കിയിട്ടുണ്ടെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു.