തിരുവനന്തപുരം: കേരള സർവകലാശാല യുവജനോത്സവത്തിൽ നടന്ന മാർഗം കളി മത്സരത്തിൽ അർഹിച്ചവർക്ക് തന്നെയാണ് ഒന്നാം സ്ഥാനം നൽകിയതെന്ന് വിധികർത്താക്കളുടെ മൊഴി. ഫലം അട്ടിമറിക്കാൻ ശ്രമിച്ചിട്ടില്ലെന്നും മൂന്ന് വിധികർത്താക്കളും ഏകദേശം ഒരേ മാർക്ക് തന്നെയാണ് ഒന്നാം സ്ഥാനം ലഭിച്ച മാർഗംകളിക്ക് നൽകിയതെന്നും പൊലീസിൽ ഇവർ മൊഴി നൽകി.
മാർഗം കളിയിൽ ഒന്നാം സ്ഥാനം ലഭിച്ചത് മാർ ഇവാനിയോസ് കോളേജിനാണ്. എന്നാൽ മാർഗംകളി ഫലം അട്ടിമറിക്കാൻ ശ്രമം നടത്തിയെന്നാരോപിച്ച് എസ്ഫ്‌ഐ പ്രവർത്തകർ വിധികർത്താക്കളിൽ ഒരാളായ ഷാജിയെ മർദ്ദിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഷാജി ആത്മഹത്യ ചെയ്തത്. എന്നാൽ മത്സര ഫലത്തിൽ അട്ടിമറികളൊന്നും നടന്നിട്ടില്ലെന്നും ആരോപണങ്ങൾ വസ്തുതാ വിരുദ്ധമാണെന്നും മറ്റ് രണ്ട് വിധികർത്താക്കൾ കന്റോൺമെന്റ് പൊലീസിൽ അറിയിച്ചു.
ഫലം അട്ടിമറിക്കാൻ പണം വാങ്ങിയെന്ന ആരോപണം ഷാജിക്ക് കടുത്ത മാനസിക സമ്മർദ്ദമുണ്ടാക്കിയിരുന്നു. കോഴ വാങ്ങിയെന്ന ആരോപണത്തെ തുടർന്ന് എസ്ഫ്‌ഐ പ്രവർത്തകർ ഷാജിയെ ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് തിരിച്ച് വീട്ടിലെത്തിയ ഷാജി ജീവനൊടുക്കിയത്.















