വാഷിംഗ്ടൺ: മേരിലാൻഡിലെ ബാൾട്ടിമോറിൽ തുറമുഖത്തിലെ നാലുവരിപ്പാലത്തിലിടിച്ച ചരക്കുക്കപ്പലിന്റെ മനേജിംഗ് കമ്പനിയുടെ ഉടമസ്ഥാവകാശം മലയാളിക്ക്.പാലക്കാട് സ്വദേശി ക്യാപ്റ്റൻ രാജേഷ് ഉണ്ണിയുടെ ഉടമസ്ഥതയിലുള്ള സിനർജി മറൈൻ ഗ്രൂപ്പ് ആണ് കപ്പലിന്റെ മാനേജിംഗ് കമ്പനി. സിംഗപ്പൂർ പതാകയുള്ള കണ്ടെയ്‌നർ കപ്പൽ ഡാലിയാണ് ഇന്നലെ അപകടത്തിൽപ്പെട്ടത്. കപ്പലിലുണ്ടായിരുന്ന 22 ഇന്ത്യൻ ജീവനക്കാർ സുരക്ഷിതരാണ്. ഇവരുടെ പേരുവിവരങ്ങൾ ഇതുവരെയും അധികൃതർ പുറത്തുവിട്ടിട്ടില്ല. ലോക പ്രശസ്ത സ്പാനിഷ് ചിത്രകാരൻ സാൽവദോർ ഡാലിയുടെ പേരാണു കപ്പലിന്.
കപ്പൽ ബാൾട്ടിമോറിലെ പാലത്തിൽ വന്ന് ഇടിച്ചതിനെ തുടർന്ന് തകർന്ന് വീഴുകയായിരുന്നു. സംഭവ സമയത്ത് പാലത്തിലുണ്ടായിരുന്ന നിരവധി വാഹനങ്ങൾ പുഴയിൽ വീണു. പാലത്തിൽ ജോലി ചെയ്തിരുന്ന ആറ് തൊഴിലാളികളും വെള്ളത്തിൽ വീണു. ഇവരുടെ മരണം സ്ഥിരീകരിച്ചതോടെ തെരച്ചിൽ അവസാനിപ്പിച്ചു. തകർന്ന പാലം പ്രസിഡന്റ് ജോ ബൈഡൻ ഇന്ന് സന്ദർശിക്കും.
അമേരിക്കയിലെ തുറമുഖ നഗരമായ ബാൾട്ടിമോറിൽ സ്ഥിതി ചെയ്യുന്ന പാലമാണ് ഫ്രാൻസിസ് സ്‌കോട് കീ ബ്രിഡ്ജ്. പട്ടാപ്‌സികോ നദിക്ക് കുറുകെ പൂർണമായും ഉരുക്കുകൊണ്ടാണ് പാലം നിർമ്മിച്ചിരിക്കുന്നത്. അമേരിക്കൻ ദേശീയ ഗാനമെഴുതിയ മേരിലാൻഡ് സ്വദേശി ഫ്രാൻസിസ് സ്‌കോട് കീയ്‌ക്കുള്ള ആദരമായാണ് ബ്രിഡ്ജിന് ഈ പേര് നൽകിയത്. 2007-ൽ മിനിയപ്പലിസിൽ മിസിസിപ്പി നദിയിലെ പാലം തകർന്ന് 11 പേർ മരിച്ചതിന് ശേഷം അമേരിക്കയിൽ പാലം തകർന്നുണ്ടാകുന്ന ഏറ്റവും വലിയ അപകടമാണിത്.















