തൃശൂർ: കലാമണ്ഡലത്തിൽ മോഹിനിയാട്ടം പഠിക്കാൻ ആൺകുട്ടികൾക്കും ഇനിമുതൽ പ്രവേശനം ലഭിക്കും. ലിംഗഭേദമില്ലാതെ എല്ലാ ഡിപ്പാർട്ട്മെന്റുകളിലും കുട്ടികൾക്ക് പ്രവേശനം ഉറപ്പാക്കിയതായി അധികൃതർ അറിയിച്ചു. ഇന്നത്തെ ഭരണ സമിതി യോഗത്തിലാണ് നിർണായക തീരുമാനം എടുത്തത്. വിഷയത്തിൽ ഐക്യകണ്ഠേനയായിരുന്നു തീരുമാനം.
കഥകളിയിൽ പെൺകുട്ടികൾക്ക് അവസരം നൽകിയത് കൊണ്ട് തന്നെ മോഹിനിയാട്ടത്തിൽ ആൺകുട്ടികൾക്കും പ്രവേശനം നൽകാൻ തീരുമാനിക്കുകയായിരുന്നു. ഭരതനാട്യത്തിലും കുച്ചിപ്പുടിയിലും തിയറ്റർ ആന്റ് പെർഫോമൻസ് മേക്കിംഗ് തുങ്ങി മൂന്ന് കോഴ്സുകൾ കൂടി ആരംഭിക്കും. കരിക്കുലം കമ്മറ്റിയാണ് പാഠ്യപദ്ധതി തീരുമാനിക്കുക. ഓരോ ഡിപ്പാർട്ടുമെന്റുകളിലേക്കും അഭിരുചിയുടെ അടിസ്ഥാനത്തിൽ പ്രവേശനം നൽകുന്നത് സംബന്ധിച്ച് അഡ്മിഷൻ കമ്മിറ്റിയാണ് തീരുമാനം എടുക്കുന്നത്.
ലിംഗസമത്വം എന്നത് കലാമണ്ഡലം എക്കാലത്തും ഉയര്‍ത്തിപ്പിടിക്കുന്ന ആശയമാണ്. അതുകൊണ്ടുതന്നെ അക്കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് വി.സി. നേരത്തെ പറഞ്ഞിരുന്നു. ഡോ. നീനപ്രസാദ് ഉള്‍പ്പെടെ നാല് സര്‍ക്കാര്‍ നോമിനികള്‍ ബുധനാഴ്ച ഭരണസമിതിയില്‍ ചുമതലയേറ്റിരുന്നു. ഇതിനുശേഷമാണ് ഭരണസമിതിയോഗം നടന്നത്. കലാമണ്ഡലത്തിൽ ആൺകുട്ടികൾക്കും മോഹിനിയാട്ടത്തിന് അവസരം നൽകിയത് ചരിത്രമുഹൂർത്തം എന്നാണ് നീനാപ്രസാദും ക്ഷേമാവതിയും വിശേഷിപ്പിച്ചത്.















