ചെന്നൈ: ഡിഎംകെയുടെ സനാതന ധർമ്മ വിരുദ്ധ പരാമർശങ്ങൾക്കെതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ചെന്നൈ നോർത്തിൽ മത്സരിക്കുന്ന എൻഡിഎ സ്ഥാനാർത്ഥി പോൾ കനകരാജിനെ വേണ്ടി നടത്തിയ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ആയിരുന്നു സ്മൃതി ഇറാനായുടെ രൂക്ഷ വിമർശനം.
ആത്മീയ ശക്തിയുടെയും സന്യാസ പരമ്പരയുടെയും സംസ്‌കാരത്തിന്റെയും പേരിൽ കീർത്തികേട്ട ഒരു രാജ്യമാണ് ഭാരതം. അതുകൊണ്ടു തന്നെയാണ് ഡിഎംകെ നേതാക്കൾ സനാതന ധർമത്തെ ആക്രമിച്ചപ്പോൾ രാജ്യം പ്രതികരിച്ചതെന്ന് സ്മൃതി ഇറാനി പറഞ്ഞു.
കോൺഗ്രസ് നേതാക്കൾ പറയുന്നത് അവർ ജനാധിപത്യം സംരക്ഷിക്കാൻ ശ്രമിക്കുന്നു എന്നാണ്. ഡിഎംകെയ്‌ക്കൊപ്പം ചേർന്ന് പ്രവർത്തിക്കുമ്പോൾ നിങ്ങൾ എങ്ങനെയാണ് ജനാധിപത്യം സംരക്ഷിക്കുന്നത് എന്നാണ് കോൺഗ്രസിനോടുള്ള ചോദ്യമെന്നും സ്മൃതി ഇറാനി പറഞ്ഞു.
തീവ്രവാദ സംഘടനയുടെ രാഷ്‌ട്രീയ നേതൃത്വത്തിന്റെ പിന്തുണ സ്വീകരിക്കുന്ന കോൺഗ്രസ് പാർട്ടിക്കും ഇൻഡി സഖ്യത്തിനും എങ്ങനെ രാജ്യത്തെ ജനാധിപത്യം സംരക്ഷിക്കാൻ കഴിയും. കേരളം പോലൊരു സംസ്ഥാനത്ത് പോലും തെരഞ്ഞെടുപ്പിനെ നേരിടാൻ കോൺഗ്രസ് പിഎഫ്‌ഐ പോലുള്ള നിരോധിത തീവ്രവാദ സംഘടനയുടെ സഹായമാണ് തേടിയിരിക്കുന്നതെന്നും സ്മൃതി ഇറാനി പറഞ്ഞു.