ബിക്കാനർ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഗ്യാരന്റി ഇന്ത്യയിൽ മാത്രമല്ല ഇന്ത്യയ്‌ക്ക് പുറത്തും കരുതലിന്റെ കരങ്ങൾ ഒരുക്കുന്നുണ്ടെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ. ലോകമെമ്പാടുമുള്ള ഇന്ത്യൻ ജനതയുടെ സുരക്ഷ ഉറപ്പാക്കാൻ നടത്തിയ പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ഇക്കാര്യം പരാമർശിച്ചത്.
വിദേശ രാജ്യങ്ങളിൽ പ്രതിസന്ധി നേരിട്ടാൽ കേന്ദ്ര സർക്കാർ ഒപ്പമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. യുക്രെയിൻ, ഇസ്രയേൽ, സുഡാൻ എന്നിവിടങ്ങളിലെ പ്രതിസന്ധി സാഹചര്യങ്ങളിലും കേന്ദ്രസർക്കാർ നൽകിയ പിന്തുണ വളരെ വലുതാണ്.
മോദിയുടെ ഗ്യാരന്റി രാജ്യത്തിന്റെ അതിർത്തിക്ക് അപ്പുറത്തും പ്രാവർത്തികമാണെന്ന കാര്യത്തിൽ തനിക്ക് ഉറപ്പുണ്ടെന്നും ജയ്ശങ്കർ പറഞ്ഞു. വിനോദസഞ്ചാരത്തിനോ പഠിക്കാനോ മറ്റെന്തെങ്കിലും ആവശ്യത്തിനോ വിദേശത്ത് പോകുന്ന ഇന്ത്യൻ പൗരൻമാർ മോദി സർക്കാരിനെ പൂർണമായി വിശ്വസിച്ചാണ് പോകുന്നത്. അവർക്ക് എവിടെ, എന്ത് പ്രശ്നം ഉണ്ടായാലും ഒപ്പം നിന്നിട്ടുണ്ടെന്നും ജയ്ശങ്കർ പറഞ്ഞു.
ബിക്കാനറിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു വിദേശകാര്യമന്ത്രി. റഷ്യയിൽ നിന്ന് കുറഞ്ഞ വിലയ്‌ക്ക് ക്രൂഡ് ഓയിൽ വാങ്ങാനുളള കേന്ദ്രസർക്കാർ തീരുമാനത്തെയും ജയ്ശങ്കർ അഭിനന്ദിച്ചു. രാജ്യത്ത് പെട്രോൾ വില കുറഞ്ഞു നിൽക്കുന്നത് ഡൽഹിയിൽ നിന്നും ധൈര്യപൂർവ്വം ആ തീരുമാനമെടുത്തതുകൊണ്ടാണെന്ന് ജയ്ശങ്കർ പറഞ്ഞു.