തിരുവനന്തപുരം: മാസപ്പടി കേസിൽ സിഎംആർഎൽ എംഡി ശശിധരൻ കർത്തയ്‌ക്ക് ഇഡി വീണ്ടും നോട്ടീസ് അയച്ചു. ഇന്ന് തന്നെ ഹാജരാകണമെന്നാണ് ഇഡി നിർദേശിച്ചിരിക്കുന്നത്. കേസിൽ നിർണായക നീക്കങ്ങളുമായാണ് ഇഡി മുന്നോട്ടുപോകുന്നത്. ഇന്നലെ ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തിയ സിഎംആർഎൽ ഉദ്യോഗസ്ഥരെ ഇഡി വിട്ടയച്ചിട്ടില്ല.
ഈ മാസം 12-ന് ഇഡിക്കെതിരെ ശശിധരൻ കോടതിയെ സമീപിച്ചിരുന്നു. ഇഡി സമൻസിലെ തുടർനടപടികൾ തടയണമെന്ന് ആവശ്യപ്പെട്ടാണ് ഇയാൾ ഇഡിയെ സമീപിച്ചത്. എന്നാൽ ഇഡി അന്വേഷണത്തിൽ ഇടപെടാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കുകയായിരുന്നു. ഇഡിയുടെ വാദങ്ങൾ കൂടി പരിഗണിച്ചായിരുന്നു ഹൈക്കോടതിയുടെ നിർണായക വിധി.
മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്റെ നേതൃത്വത്തിലുളള എക്‌സാലോജിക്ക് കമ്പനിയും സിഎംആർഎല്ലും തമ്മിലുള്ള ഇടപാടുമായി ബന്ധപ്പെട്ടാണ് കേസ്. കേസുമായി ബന്ധപ്പെട്ട് നേരത്തെ സിഎംആർഎലില്ലെ ഫിനാൻസ് ഓഫീസർമാർക്ക് ഇഡി സമൻസ് അയച്ചിരുന്നെങ്കിലും ഇവർ ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ല. ഇതിന് പിന്നാലെയാണ് അന്വേഷണ ഏജൻസി ശശിധരന് സമൻസയക്കാൻ തീരുമാനിച്ചത്.















