ന്യൂഡൽഹി: ഇന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിൻ 2026 ൽ സർവ്വീസ് ആരംഭിക്കുമെന്ന് കേന്ദ്ര റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവ്. അഹമ്മദാബാദ്-മുംബൈ പാതയിൽ ഇതിനുളള ഒരുക്കങ്ങൾ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു. വിവിധ സ്റ്റേഷനുകളുടെ നിർമ്മാണ പ്രവർത്തനത്തിൽ പുരോഗതിയുണ്ടെന്നും അശ്വിനി വൈഷ്ണവ് അറിയിച്ചു.
ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ ഭാഗമായി 290 കിലോമീറ്ററിലധികം പാതയുടെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായിട്ടുണ്ട്. എട്ട് നദികളിൽ പാലം നിർമ്മിച്ചു. 12 സ്റ്റേഷനുകളിൽ ജോലികൾ പുരോഗമിക്കുകയാണ്. രണ്ട് ഡിപ്പോകളിലായാണ് ജോലികൾ നടക്കുന്നത്. 2026-ൽ ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ ആദ്യ ഭാഗം ആരംഭിക്കണമെന്ന ലക്ഷ്യത്തോടെയാണ് ജോലികൾ നടക്കുന്നതെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.
വളരെ അധികം സങ്കീർണ്ണത നിറഞ്ഞ ഒരു പദ്ധതിയാണ് ബുള്ളറ്റ് ട്രെയിൻ. ഇതിന്റെ ജോലികൾ 2017-ലാണ് ആരംഭിച്ചത്. ഡിസൈൻ പൂർത്തിയാക്കുന്നതിനായി രണ്ടര വർഷമെടുത്തു. ബുള്ളറ്റ് ട്രെയിനിന്റെ പ്രകമ്പനം വളരെ ശക്തമായതിനാൽ പാതകൾ രൂപകൽപ്പന ചെയ്യാൻ പ്രയാസമാണ്. ഇതിന്റെ പ്രകമ്പനം എങ്ങനെയാണ് നിയന്ത്രിക്കേണ്ടത്? വൈദ്യുതി എങ്ങനെയാണ് സ്വീകരിക്കുക തുടങ്ങിയ കാര്യങ്ങളെല്ലാം ശ്രദ്ധാപൂർവ്വമാണ് ചെയ്യേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
2017-ൽ പദ്ധതി ആരംഭിച്ചെങ്കിലും കൊറോണ ബാധയെതുടർന്ന് ചെറിയൊരു തിരിച്ചടി നേരിട്ടിരുന്നു. ഉദ്ധവ് താക്കറെ സർക്കാരിന്റെ അനുമതി ലഭിക്കാൻ താമസിച്ചതാണ് മഹാരാഷ്‌ട്രയിൽ പദ്ധതി താമസിക്കാനുള്ള കാരണം. ഇപ്പോൾ ജോലികൾ സുഗമമായി മുന്നേറുകയാണ്. ബുള്ളറ്റ് ട്രെയിൻ ഇടനാഴിക്കുവേണ്ടിയുള്ള തുരങ്കത്തിന് 21 കിലോമീറ്ററുണ്ട്. അതിൽ 7 കിലോമീറ്റർ കടലിനടിയിലൂടെയാണ് പോകുന്നത്. തുരങ്കത്തിനുള്ളിൽ ബുള്ളറ്റ് ട്രെയിനുകൾ 300-320 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുമെന്നും അശ്വിനി വൈഷ്ണവ് കൂട്ടിച്ചേർത്തു.















