തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനും സംഘവും കെഎസ്ആർടിസി ബസ് തടഞ്ഞ് നിർത്തി ഡ്രൈവർ യദുവിനെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ ബസ് കണ്ടക്ടർ സുബിന്റെ മൊഴി രേഖപ്പെടുത്തി. സംഭവത്തിൽ മേയർക്ക് നേരെ ലൈംഗികാധിക്ഷേപം നടത്തുന്നത് താൻ കണ്ടില്ലെന്ന് കണ്ടക്ടർ പൊലീസിന് മൊഴി നൽകി.
ബസിലുണ്ടായിരുന്ന കാമറയിലെ മെമ്മറി കാർഡ് നഷ്ടപ്പെട്ടതിനെ തുടർന്നാണ് കണ്ടക്ടറുടെ മൊഴി രേഖപ്പെടുത്തിയത്. യദു ലൈംഗികാധിക്ഷേപം നടത്തുന്നത് കണ്ടില്ലെന്നും പിൻ സീറ്റിലിരുന്നതിനാൽ ബസ്, മേയറുടെ വാഹനത്തെ ഓവർ ടേക്ക് ചെയ്തെന്ന കാര്യത്തിൽ തനിക്ക് വ്യക്തതയില്ലെന്നും കണ്ടക്ടർ മൊഴി നൽകി.
കഴിഞ്ഞ ശനിയാഴ്ചയായിരുന്നു ആര്യ രാജേന്ദ്രനും യദുവും തമ്മിൽ വാക്കേറ്റം നടന്നത്. മേയറും ഭർത്താവും സുഹൃത്തുക്കളും സഞ്ചരിച്ച കാറിന്റെ ഇടത് വശം ചേർന്ന് കെഎസ്ആർടിസി ബസ് ഓവർടേക്ക് ചെയ്തെന്നും ഡ്രൈവർ ലൈംഗികാധിക്ഷേപം നടത്തിയെന്നും ആരോപിച്ചായിരുന്നു വാക്കേറ്റം. ബസ് തടഞ്ഞ ശേഷം യാത്രക്കാരെ ബസിൽ നിന്ന് സച്ചിൻ എംഎൽഎ ഇറക്കിവിട്ടെന്ന് ചൂണ്ടിക്കാട്ടി പൊലീസിൽ പരാതിപ്പെട്ടെങ്കിലും യദുവിന്റെ പരാതിയിൽ നടപടികളൊന്നും സ്വീകരിച്ചില്ല.
അതേസമയം മേയർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം നടത്തി വരികയാണ്. ഇതോടെ യദു മനുഷ്യാവകാശ കമ്മീഷനെ സമീപിക്കുകയായിരുന്നു. യദുവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് അന്വേഷിക്കാൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. മേയറിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ യദു നാളെ ഹർജി ഫയൽ ചെയ്യും.