മുംബൈ: ലോക്സഭ തെരഞ്ഞെടുപ്പിൽ സംസ്ഥാനം വിധിയെഴുതാനിരിക്കേ മികച്ച പോളിംഗ് ഉറപ്പാക്കാൻ ആഹ്വാനം ചെയ്ത് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ. കനത്ത ചൂടിൽ പോളിംഗ് ബൂത്തിലെത്താൻ ജനങ്ങൾ വിമുഖത കാണിക്കാനുള്ള സാധ്യത മുൻനിർത്തിയാണ് മുഖ്യമന്ത്രിയുടെ ആഹ്വാനം. അവസാന മൂന്ന് ഘട്ടങ്ങളിലും പോളിംഗ് ശതമാനം വർദ്ധിക്കുന്നത് ഉറപ്പാക്കണമെന്നും അദ്ദേഹം പ്രവർത്തകരോട് ആവശ്യപ്പെട്ടു. താനെയിൽ ശിവസേന സ്ഥാനാർത്ഥി നരേഷ് മസ്കെയുടെ പ്രചാരണ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
കടുത്ത ചൂടിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. അത് സംസ്ഥാനത്തെ വോട്ടിംഗ് ശതമാനത്തിൽ പ്രതിഫലിക്കുന്നുണ്ടെന്നും എങ്കിലും മഹായുതി സഖ്യം വൻ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നതിൽ സംശയമില്ലെന്നും അദ്ദേഹം പറഞ്ഞു. വോട്ടിംഗ് ശതമാനം വർദ്ധിപ്പിക്കാൻ എല്ലാവരും മുൻകൈ എടുക്കണം. പോളിംഗിന്റെ ആദ്യ മണിക്കൂറുകളിൽ പരമാവധി വോട്ടർമാരെ എത്തിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ബൂത്ത് ലെവൽ പ്രവർത്തകരോടും ബ്ലോക്ക് ഇൻചാർജുമാരോടും അദ്ദേഹം അഭ്യർത്ഥിച്ചു.
ശിവസേന, ബിജെപി, നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി-അജിത് പവാർ വിഭാഗം) എന്നിവ ഉൾപ്പെടുന്നതാണ് മഹായുതി സഖ്യം. മഹായുതിയുടെ എല്ലാ ഘടകകക്ഷികളും സഖ്യത്തെ പിന്തുണയ്‌ക്കുന്ന പാർട്ടികളും ഗൗരവമായി പ്രവർത്തിക്കുന്നതിൽ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഭരണ സഖ്യത്തെ പിന്തുണയ്‌ക്കുന്നതിനും അതിന്റെ സ്ഥാനാർത്ഥികളുടെ വിജയത്തിനായി പ്രവർത്തിക്കുന്നതിനും മഹാ നവനിർമ്മാൺ സേന (എംഎൻഎസ്) തലവൻ രാജ് താക്കറെയെ ഷിൻഡെ പ്രശംസിച്ചു.















