കോഴിക്കോട്: കോഴിക്കോട്, മലപ്പുറം ജില്ലകളിൽ പടർന്നു പിടിച്ച് വെസ്റ്റ്‌നൈൽ ഫീവർ രോഗം. 10 പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 5 പേർ രോഗമുക്തി നേടിയതായി അധികൃതർ അറിയിച്ചു. പനി ബാധിച്ച് ചികിത്സയിലായിരുന്ന രണ്ട് പേർ മരിച്ചിരുന്നു. ഇവരുടെ രക്തം പരിശോധനയ്‌ക്കയക്കും. വെസ്‌റ്റൈൽ ഫീവർ പടരുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി.
ക്യൂലക്‌സ് കൊതുകുകളാണ് രോഗം പരത്തുന്നത്. രോഗം ബാധിച്ച മൃഗങ്ങളിൽ നിന്നുള്ള രക്തം മനുഷ്യരിലേക്കെത്തുമ്പോഴാണ് രോഗം പകരുന്നത്. പനി, തലവേദന, തളർച്ച, തലകറക്കം, പെരുമാറ്റത്തിലുള്ള വ്യത്യാസം, അപസ്മാരം തുടങ്ങിയവയാണ് രോഗ ലക്ഷണങ്ങൾ. പ്രതിരോധശേഷി കുറഞ്ഞവരെ രോഗം പെട്ടന്ന് പിടികൂടാനുള്ള സാധ്യത കൂടുതലാണ്.
രോഗ ലക്ഷണങ്ങൾ കാണപ്പെട്ടവരുടെ രക്തവും സ്രവവും ശേഖരിച്ച് നടത്തിയ പരിശോധനയിലാണ് വെസ്റ്റ്‌നൈൽ രോഗമാണിതെന്ന് കണ്ടെത്തിയത്. പിന്നീട് പൂനെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ നടത്തിയ പരിശോധനയിൽ രോഗം സ്ഥിരീകരിക്കുകയായിരുന്നു.















