ഹൈദരാബാദ്: ഇന്ത്യൻ പൗരൻമാരെ വംശീയമായി അധിക്ഷേപിച്ച ഓവർസീസ് കോൺഗ്രസ് നേതാവ് സാം പിത്രോദയുടെ പരാമർശത്തിനെതിരെ തമിഴ്‌നാട് ബിജെപി അദ്ധ്യക്ഷൻ കെ അണ്ണാമലെ രംഗത്ത്. ഇന്ത്യ അധിനിവേശക്കാരുടെ മണ്ണാണെന്നും നമ്മൾ അവരുടെ പിന്തുടർച്ചക്കാരാണെന്നുമുളള ചിന്താഗതിയാണ് കോൺഗ്രസിന് ഇപ്പോഴും ഉള്ളതെന്ന് അണ്ണാമലെ പറഞ്ഞു.
ചൈനക്കാരെപ്പോലെയോ ആഫ്രിക്കക്കാരെപ്പോലെയോ ഇരിക്കുന്നത് ഒരു തെറ്റല്ല. പക്ഷെ ഇത്തരം പരാമർശങ്ങളുടെ വ്യംഗ്യാർത്ഥം നമ്മൾ അവരുടെ പിന്തുടർച്ചക്കാരാണെന്നും ഭാരതീയരല്ലെന്നുമാണ്. എന്നാൽ കോൺഗ്രസ് പാർട്ടിയുടെ സ്ഥാപകർ മാത്രമാണ് രാജ്യത്തിന് പുറത്തുനിന്നുളളവരെന്നും അണ്ണാമലെ പറഞ്ഞു.
പിത്രോദയുടെ പരാമർശം അപലപിക്കുകയോ നമ്മളിൽ അസ്വസ്ഥത തോന്നിപ്പിക്കുകയോ മാത്രമല്ല, കോൺഗ്രസിന്റെ മനസ് കൂടിയാണ് ഇതിലൂടെ പുറത്തുവരുന്നതെന്ന് അണ്ണാമലെ പറഞ്ഞു. 2024 ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ തിരസ്‌കരിക്കേണ്ട പ്രാധാന്യത്തിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നതെന്നും അണ്ണാമലെ പറഞ്ഞു.
യുഎസ് മാദ്ധ്യമമായ ദ സ്റ്റേറ്റ്‌സ്മാന് നൽകിയ അഭിമുഖത്തിലാണ് നിറത്തിന്റെയും രൂപത്തിന്റെയും പേരിൽ സാം പിത്രോദ ഇന്ത്യക്കാരെ അധിക്ഷേപിച്ചത്. ദക്ഷിണേന്ത്യക്കാർ ആഫ്രിക്കക്കാരെപ്പോലെയാണെന്നും വടക്ക് കിഴക്കൻ മേഖലയിലുളളവർ ചൈനക്കാരെപ്പോലെയാണെന്നുമായിരുന്നു പരാമർശം. ശരീരത്തിലെ തൊലിയുടെ പേരിലുളള അധിക്ഷേപം ഭാരതീയർ ഒരിക്കലും അംഗീകരിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രതികരിച്ചു.