തിരുവനന്തപുരം: സംവരണ വിഷയത്തിൽ കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് തമിഴ്നാട് ബിജെപി അദ്ധ്യക്ഷൻ കെ. അണ്ണാമലൈ. ജനം ടിവിയുടെ ദ ബിഗ് ഇന്റർവ്യൂവിൽ ചീഫ് എഡിറ്റർ പ്രദീപ് പിള്ളയുമായി സംസാരിക്കുവേയാണ് കോൺഗ്രസിന്റെ ഇരട്ടത്താപ്പ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. മതേതര ഭരണഘടന നിലനിൽക്കുന്ന രാജ്യത്ത് മതാഷ്ഠിത സംവരണം കൊണ്ടുവരണമെങ്കിൽ ഭരണഘടന തിരുത്തണം. വോട്ട് ബാങ്ക് ലക്ഷ്യമിട്ട് ഇതിനുള്ള ശ്രമമാണ് കോൺഗ്രസ് നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ന്യൂനപക്ഷങ്ങളെ പ്രീണിപ്പിച്ച് മുന്നോട്ട് പോകുന്ന പാർട്ടിയാണ് കോൺഗ്രസ്.
മതസംവരണമാണ് എന്നും അവരുടെ മുഖ്യ വാഗ്ദാനം. കർണ്ണാടകയിൽ സിദ്ധരാമയ്യ സർക്കാർ മുഴുവൻ മുസ്ലീം വിഭാഗങ്ങളേയും ഒബിസിയിൽ ഉൾപ്പെടുത്തിയ കാര്യവും അദ്ദേഹം അഭിമുഖത്തിൽ പരാമർശിച്ചു. സിദ്ധരാമയ്യ സർക്കാരിന്റെ തീരുമാനത്തെ ദേശീയ പിന്നാക്ക വിഭാഗ കമ്മീഷൻ അടക്കം ചോദ്യം ചെയ്തതാണ്. മതത്തിന്റെ അടിസ്ഥാനത്തിൽ വിഭജനമുണ്ടാക്കാനുള്ള നീക്കമാണ് പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾ പീഡനത്തിനിരയാകുന്നുവെന്ന് സാധൂകരിക്കുന്ന വ്യക്തമായ തെളിവ് നൽകാൻ അദ്ദേഹം കോൺഗ്രസിനെ വെല്ലുവിളിച്ചു. സിഎഎയുടെ പേരിൽ ഒരാളുടെ പോലും പൗരത്വം മോദി സർക്കാർ എടുത്ത് കളഞ്ഞിട്ടില്ല. ഇത് ജനങ്ങൾക്ക് പൗരത്വം നൽകുന്ന നിയമമാണ്. ഒരു ഗവൺമെന്റിനും ആരുടേയും പൗരത്വം നിഷേധിക്കാൻ അധികാരമില്ല. ബിജെപി ന്യൂനപക്ഷ വിരുദ്ധ പാർട്ടിയാണെന്നും അവർ ക്രിസ്ത്യാനികൾക്കും മുസ്ലീങ്ങൾക്കും എതിരാണെന്നുമൊക്കെയുള്ള പ്രചാരണങ്ങൾ വിലപ്പോവല്ലെന്നും അദ്ദേഹം ആവർത്തിച്ച് വ്യക്തമാക്കി.