കോഴിക്കോട്: നാല് വയസുകാരിക്ക് മെഡിക്കൽ കോളേജിൽ ചികിത്സാ പിഴവ് സംഭവിച്ചെന്ന വാർത്ത തെറ്റിദ്ധാരണാജനകമെന്ന് കേരള ഗവ. മെഡിക്കൽ കോളേജ് ടീച്ചേഴ്‌സ് അസോസിയേഷൻ. ആറാം വിരൽ നീക്കം ചെയ്യാനെത്തിയ കുട്ടിയുടെ നാക്കിന്നടിയിലായി ഡോക്ടർമാർക്ക് കെട്ട് ശ്രദ്ധയിൽ പെടുകയായിരുന്നു. ഈ ചെറിയ വൈകല്യം രക്ഷിതാക്കളുടെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. പ്രത്യക്ഷത്തിൽ കുട്ടിക്ക് പ്രശ്‌നങ്ങൾ ഇല്ലെങ്കിലും ഭാവിയിൽ സംസാര വൈകല്യം ഉണ്ടാകാൻ ഇടയുള്ളതിനാലാണ് ശസ്ത്രക്രിയ നടത്തിയതെന്നാണ് കെജിഎംസിടിഎ വാർത്താക്കുറിപ്പിൽ പറയുന്നത്.
നാക്കിന് കെട്ട് ഇല്ലാത്ത കുട്ടികളിൽ ഈ ശസ്ത്രക്രിയ സാധ്യമല്ല എന്നുള്ളതും ശ്രദ്ധേയമാണ്. എന്നാൽ ശസ്ത്രക്രിയക്ക് ശേഷം വിരലിന്റെ ഓപ്പറേഷനും ഉടനെ ചെയ്യണമെന്ന് മാതാപിതാക്കൾ ആവശ്യപ്പെട്ടതിനാലാണ് ചെയ്തത്. നാക്കിന്റെ താഴെ പാട പോലെ കാണുന്നതാണ് നാക്കിലെ കെട്ട്. ഇതാണ് ശസ്ത്രക്രിയയിലൂടെ ചെയ്ത് മാറ്റിയത്. ഇക്കാര്യം കുട്ടിയുടെ മാതാപിതാക്കളെ പറഞ്ഞു മനസിലാക്കിയിരുന്നു.
നാക്കിന്റെ അറ്റം മുറിച്ചു എന്ന രീതിയിലുള്ള പ്രചാരണം അടിസ്ഥാന രഹിതമാണ്. അന്വേഷണം നടത്താതെ ഡോക്ടറെ സസ്‌പെൻഡ് ചെയ്ത നടപടി നിർഭാഗ്യകരമാണ്. പ്രതികൂലമായ സാഹചര്യങ്ങളിലും മികച്ച സേവനം നൽകുന്ന ഡോക്ടർമാരുടെ ആത്മവീര്യം തകർക്കുന്നതാകരുത് ഇത്തരം നടപടികൾ. രോഗികൾക്ക് താങ്ങാവുന്ന മെഡിക്കൽ കോളേജിന്റെ സത്‌പേരിന് കളങ്കമുണ്ടാക്കുന്ന പ്രചാരണങ്ങളിൽ നിന്ന് മാദ്ധ്യമങ്ങൾ വിട്ടു നിൽക്കണമെന്ന് കെജിഎംസിടിഎ അഭ്യർത്ഥിക്കുന്നുവെന്നും വാർത്താക്കുറിപ്പിൽ പറയുന്നു.















