അദിലാബാദ്: ആദ്യ ഭാര്യയെ വാട്‌സ്ആപ്പ് വോയ്‌സ് മെസേജ് വഴി മുത്തലാഖ് ചൊല്ലിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തെലങ്കാനയിലെ അദിലാബാദിലാണ് സംഭവം. ട്രാൻസ്‌പോർട്ടറായി ജോലി ചെയ്യുന്ന 32-കാരനായ അബ്ദുൾ അതീഖിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
അദിലാബാദ് പൊലീസ് സബ് ഇൻസ്‌പെക്ടർ ജി ശ്രീനിവാസ് പറയുന്നതനുസരിച്ച്, 2017-ലാണ് അതീഖ് ജാസ്മിനെ വിവാഹം കഴിച്ചത്. ഇവർക്ക് രണ്ട് പെണ്മക്കളാണ്. വൈകാതെ ഇവർക്കിടയിൽ ദാമ്പത്യ പ്രശ്നങ്ങൾ ഉടലെടുത്തു. ഇത് പലപ്പോഴും വഴക്കുകളിലേക്ക് നയിച്ചു. തുടർന്ന് കഴിഞ്ഞ രണ്ട് വർഷമായി ഇവർ വേർപിരിഞ്ഞാണ് താമസിക്കുന്നത്. ജാസ്മിൻ പെൺമക്കളോടൊപ്പം അമ്മയുടെ വീട്ടിലാണ്. ഇതിനിടെ അതീഖ് വീണ്ടും വിവാഹിതനായി.
തുടർന്ന് 2023ൽ ജാസ്മിൻ അതീഖിനെതിരെ പീഡനക്കേസ് ഫയൽ ചെയ്തു. കൂടാതെ ജീവനാംശവും ആവശ്യപ്പെട്ടു. ഇതോടെ പെൺമക്കളുടെ സംരക്ഷണത്തിന് പ്രതിമാസം 7,200 രൂപ നൽകണമെന്ന് ഭർത്താവിനോട് കോടതി ഉത്തരവിട്ടു. എന്നാൽ ഈ ഉത്തരവ് പാലിക്കാൻ അതീഖ് തയ്യാറായില്ല. ഇതോടെ ജാസ്മിൻ വീണ്ടും കോടതിയെ സമീപിച്ചു. തുടർന്ന് അതീഖിന് കോടതി സമൻസ് അയച്ചു. ഇതിൽ പ്രകോപിതനായ അതീഖ് വാട്‌സ്ആപ്പ് വോയ്‌സ് മെസേജ് വഴി മുത്തലാഖ് ചൊല്ലുകയായിരുന്നു. ഇതേ തുടർന്നാണ് ജാസ്മിൻ അദിലാബാദ് പൊലീസിനെ സമീപിച്ചത്. തുടർന്ന് അതീഖിനെ അറസ്റ്റ് ചെയ്യുകയായിരുന്നു..