ന്യൂ ഡൽഹി : ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാമത്തെ ഘട്ടം വോട്ടെടുപ്പ് ഇന്ന് (തിങ്കളാഴ്ച) . എട്ട് സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 49 നിയോജക മണ്ഡലങ്ങൾ (ജനറൽ-39; എസ്ടി-03; എസ്‌സി-07) ഈ ഘട്ടത്തിലുണ്ട്.
മൊത്തം 695 സ്ഥാനാർത്ഥികളുടെ വിധി ആണ് ഇന്ന് തീരുമാനിക്കുക. ഒഡീഷ നിയമസഭയിലെ 35 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പും ഇന്ന് തന്നെയാണ്. 7 ഘട്ടങ്ങളിലെയും മണ്ഡലങ്ങളുടെ എണ്ണത്തിന്റെ കാര്യത്തിൽ ഏറ്റവും ചെറിയ ഘട്ടമാണിത്.
ഝാർഖണ്ഡ് (3), ഒഡീഷ (5), ഉത്തർപ്രദേശ് (14), ബിഹാർ (5), മഹാരാഷ്‌ട്ര (13), പശ്ചിമ ബംഗാൾ (7), ലഡാക്ക് (1) ജമ്മു കശ്മീർ (1).എന്നിവയാണ് അഞ്ചാം ഘട്ടത്തിൽ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും.
തിങ്കളാഴ്ച 49 മണ്ഡലങ്ങളിലെ വോട്ടെടുപ്പ് അവസാനിക്കുമ്പോൾ, ലോക്‌സഭയിലെ 543 സീറ്റുകളിൽ 428 എണ്ണത്തിലും വോട്ടെടുപ്പ് പൂർത്തിയാകും.
ഉത്തർപ്രദേശിലെ അമേഠിയിൽ നിന്ന് രണ്ടാം തവണയും ജനവിധി തേടുന്ന കേന്ദ്രമന്ത്രി സ്മൃതി ഇറാനി, കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിംഗ് (ലഖ്‌നൗ), പിയൂഷ് ഗോയൽ (മുംബൈ നോർത്ത്), കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി (റായ് ബറേലി) എന്നിവരുൾപ്പെടെ നിരവധി പ്രധാന സ്ഥാനാർത്ഥികൾ അഞ്ചാം ഘട്ടത്തിൽ മത്സരരംഗത്തുണ്ട്. എൽജെപി നേതാവ് ചിരാഗ് പാസ്വാൻ (ഹാജിപൂർ), മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ മകൻ ശ്രീകാന്ത് ഷിൻഡെ (കല്യൺ), നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ള (ബാരാമുള്ള), ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവിന്റെ മകൾ രോഹിണി ആചാര്യ (സരൺ) എന്നിവരും ഈ ഘട്ടത്തിലെ താര സ്ഥാനാർത്ഥികളാണ്.