നോയിഡ: ഹോട്ടലിന്റെ ഉദ്ഘാടനം കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ നടന്ന തീപിടിത്തത്തിൽ ഉപഭോക്താവിന് ദാരുണാന്ത്യം. ഉത്തർപ്രദേശിലെ നോയിഡ സെക്ടർ 104ൽ ശനിയാഴ്ച വൈകിട്ടായിരുന്നു സംഭവം. കസ്റ്റമറായെത്തിയ ഫിസിയോതെറാപ്പിസ്റ്റ് പാലക് ആണ് മരിച്ചത്. 27 വയസായിരുന്നു. ഹോട്ടലിന്റെ ഉദ്ഘാടനം നടന്ന് എട്ടാം ദിനമായിരുന്നു അപകടം നടന്നത്.
മെയ് 10നായിരുന്നു ഹോട്ടലിന്റെ ഉദ്ഘടനം. ആറ് നിലകളുള്ള വമ്പൻ ഹോട്ടലായിരുന്നു നാട്ടിൽ പുതുതായി ആരംഭിച്ചത്. ഇതിന്റെ നാലാം നിലയിൽ കഴിഞ്ഞ ശനിയാഴ്ച തീപടരുകയായിരുന്നു. അഗ്നിശമനസേനയെ വിളിക്കാതെ ഹോട്ടൽ അധികൃതർ തീ നിയന്ത്രണ വിധേയമാക്കാൻ ശ്രമിച്ചതാണ് ദുരന്തത്തിന് കാരണമായതെന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പ്രതികരിച്ചു.
വിവരമറിഞ്ഞ് 10 ഫയർ ടെൻഡറുകളുമായി സ്‌ഥലത്തെത്തിയ അഗ്നിശമനസേന മിനിറ്റുകൾക്കുള്ളിൽ തന്നെ തീ നിയന്ത്രണ വിധേയമാക്കി. എന്നാൽ അപ്പോഴേക്കും തീയുടെ പുക ആറാം നിലയോളം വ്യാപിച്ചിരുന്നു. പാലക്കും സുഹൃത്ത് തരുണും 6-ാം നിലയിലായിരുന്നു താമസിച്ചിരുന്നത്.
അബോധാവസ്ഥയിൽ കണ്ടെത്തിയ ഇവരെ അധികൃതർ ആശുപത്രിയിലെത്തിച്ചെങ്കിലും പാലക്കിന്റെ ജീവൻ രക്ഷിക്കാനായില്ല. ഷോർട്ട് സർക്യൂട്ടാആണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. ഫയർ ഡിപ്പാർട്മെന്റിൽ നിന്നുള്ള എൻഒസി ഹോട്ടലിന് ലഭിച്ചിരുന്നില്ലെന്നും അന്വേഷണത്തിൽ കണ്ടെത്തി.















