തിരുവനന്തപുരം: മുല്ലൂർ ശാന്തകുമാരി വധക്കേസിൽ മൂന്ന് പ്രതികൾക്കും വധശിക്ഷ വിധിച്ച് കോടതി. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പ്രഖ്യാപിച്ചത്. കോവളം സ്വദേശി റഫീഖ ബീവി, മകൻ ഷഫീഖ്, പാലക്കാട് സ്വദേശി അൽ അമീൻ എന്നിവരാണ് കേസിലെ പ്രതികൾ.
പ്രതികൾക്ക് മേൽ ചുമത്തിയ ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ, കൊലപാതകം, കവർച്ച എന്നീ കുറ്റങ്ങൾ സംശയാതീതമായി തെളിയിക്കപ്പെട്ടതായി കോടതി വ്യക്തമാക്കിയിരുന്നു. 2022 ജനുവരി 14 നാണ് മുല്ലൂർ സ്വദേശി ശാന്തകുമാരി കൊലചെയ്യപ്പെടുന്നത്. ശാന്തകുമാരിയുടെ വീട്ടിൽ വാടകയ്‌ക്ക് താമസിച്ചിരുന്നവരാണ് പ്രതികൾ. സ്വർണം കവരാനുള്ള ശ്രമത്തിനിടെയാണ് ഇവർ ശാന്തകുമാരിയെ കൊലപ്പെടുത്തുന്നത്. പിന്നീട് മൃതദേഹം വീടിന്റെ മച്ചിൽ സൂക്ഷിച്ച ശേഷം പ്രതികൾ രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ ശാന്തകുമാരിയെ കാണാനില്ലെന്ന പരാതിയിൽ അന്വേഷണം നടത്തിയ വിഴിഞ്ഞം പൊലീസ് സംഭവ ദിവസം തന്നെ പ്രതികളെ പിടികൂടുകയായിരുന്നു.
വിഴിഞ്ഞം എസ്എച്ച്ഒയുടെ നേതൃത്വത്തിലായിരുന്നു കേസിന്റെ അന്വേഷണം. ചോദ്യം ചെയ്യലിൽ ഇവർ മുൻപും സമാനരീതിയിൽ കൊലപാതകം നടത്തിയിട്ടുള്ളതായി തെളിഞ്ഞു. ഇവർ തന്നെയാണ് കോവളം പൊലീസ് രജിസ്റ്റർ ചെയ്ത ഭിന്നശേഷിക്കാരിയായ പെൺകുട്ടിയുടെ കൊലപാതക്കേസിലെയും പ്രതികൾ എന്ന് പോലീസ് കണ്ടെത്തുകയായിരുന്നു.