ന്യൂഡൽഹി: ആറാം ഘട്ട ലോക്സഭാ തിരഞ്ഞെടുപ്പിൽ 58 മണ്ഡലങ്ങൾ ഇന്ന് പോളിംഗ് ബൂത്തിലേക്ക്. ഏഴ് സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്ര ഭരണ പ്രദേശത്തെയും മണ്ഡലങ്ങളിലാണ് ഇന്ന് വിധിയെഴുത്ത്. 889 സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുള്ളത്.
ഉത്തർപ്രദേശിൽ 14 മണ്ഡലങ്ങളിലും ഹരിയാനയിൽ പത്ത് സീറ്റുകളിലും പശ്ചിമബംഗാളിലും ബിഹാറിലും എട്ട് വീതം മണ്ഡലങ്ങളിലും ഇന്ന് വോട്ടിംഗ് നടക്കും. ജമ്മു കശ്മീരിലെ ഒരു സീറ്റിലും ഝാർഖണ്ഡിലെ നാല് സീറ്റുകളിലും ഡൽഹിയിലെ ഏഴ് സീറ്റുകളിലും ഒഡിഷയിലെ ആറ് സീറ്റുകളിലുമാണ് ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഡൽഹിയിലും ഹരിയാനയിലും ഒറ്റ ഘട്ടത്തിലാണ് വോട്ടെടുപ്പ്.
2014-ലും 2019-ലും രാജ്യതലസ്ഥാനത്തെ 7 സീറ്റുകളും നേടിയ ബിജെപി ഇത്തവണയും വിജയം കൊയ്യുമെന്ന ശുഭപ്രതീക്ഷയിലാണ്. 2019-ലെ തെരഞ്ഞെടുപ്പിൽ ആറാം ഘട്ടത്തിലെ 58-ൽ ഒരിടത്ത് പോലും കോൺഗ്രസിന് വിജയിക്കാൻ കഴിഞ്ഞിരുന്നില്ല. ഇൻഡി സഖ്യത്തിൻറെ ബലത്തിലെങ്കിലും ഒരു സീറ്റെങ്കിലും ലഭിക്കുമോയെന്ന ആകാംക്ഷയിലുമാണ് രാജ്യം.
ഇന്നത്തെ വോട്ടെടുപ്പോടെ 543 സീറ്റുകളിൽ 486 സീറ്റുകളിലെ തെരഞ്ഞെടുപ്പാകും പൂർത്തിയാകുക. ഹരിയാന,ഡൽഹി, ജമ്മു കശ്മീർ എന്നിവിടങ്ങളിലെ വോട്ടെടുപ്പും പൂർത്തിയാകും.