കോട്ടയം: പത്ത് വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ കരാട്ടെ അദ്ധ്യാപകന് 110 വർഷം തടവ് ശിക്ഷയും പിഴയും വിധിച്ച് കോടതി. ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി റോഷൻ തോമസ് ആണ് വിധി പ്രസ്താവിച്ചത്. കോട്ടയം മുണ്ടക്കയം മുറികല്ലുംപുറം ഭാഗത്ത് വിടശ്ശേരിൽ വീട്ടിൽ മോഹനൻ പി.പി. (51) എന്നയാളാണ് പ്രതി. തടവിന് പുറമെ 2.75 ലക്ഷം രൂപ പിഴയടയ്‌ക്കണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
2023 സെപ്റ്റംബർ 17 ന് ആണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത് . ഇന്ത്യൻ ശിക്ഷാ നിയമത്തിലേയും, പോക്സോ ആക്ടിലേയും വിവിധ വകുപ്പുകൾ പ്രകാരമാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്. പിഴ അടച്ചാൽ 2.50 ലക്ഷം രൂപ അതിജീവിതയ്‌ക്ക് നൽകണമെന്നും ഉത്തരവായിട്ടുണ്ട്.
മുണ്ടക്കയം പോലീസ് സ്റ്റേഷൻ SHO ആയിരുന്ന ഷൈൻ കുമാറാണ് അന്വേഷണം പൂർത്തിയാക്കി പ്രതിക്കെതിരെ കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്. പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 18 സാക്ഷികളെയും 12 പ്രമാണങ്ങളും ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ജോസ് മാത്യു തയ്യിൽ ഹാജരായി.















