പട്യാല: മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ജീവനെടുത്ത കൊലപാതകിയുടെ മകന് പഞ്ചാബിലെ ഫരീദ്കോട്ട് മണ്ഡലത്തിൽ വിജയം. സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച സരബ്ജീത് സിംഗ് ഖൽസയാണ് വിജയിച്ചിരിക്കുന്നത്. ആം ആദ്മി പാർട്ടിയുടെ കരംജിത് സിംഗ് അൻമോലിനെതിരെ 70,053 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഇയാളുടെ വിജയം.
ഇന്ദിരാഗാന്ധിയുടെ കൊലപാതകരിൽ ഒരാളായ ബേയന്ത് സിംഗിന്റെ മകനാണ് സരബ്ജീത് സിംഗ് ഖൽസ. 1984 ഒക്‌ടോബർ 30 നാണ് അംഗരക്ഷകരായിരുന്ന ബേയന്ത് സിംഗും സത്വന്ത് സിംഗും ഇന്ദിരാഗാന്ധിയെ അവരുടെ വസതിയിൽവച്ച് വെടിവച്ചുകൊന്നത്. മൊഹാലി സ്വദേശിയായ സരബ്ജീത് 2004 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഭട്ടിൻഡ മണ്ഡലത്തിൽ നിന്നും മത്സരിച്ച് പരാജയപ്പെട്ടിരുന്നു. ഇയാൾ ഇതിനുമുൻപ് പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിലും മത്സരിച്ചിട്ടുണ്ട്.