എറണാകുളം: മഞ്ഞുമ്മൽ ബോയ്സ് സിനിമയുടെ നിർമാതാക്കളുടെ വക്കാലത്തൊഴിഞ്ഞ് അഭിഭാഷകൻ. ഇതിനെ തുടർന്ന് നിർമാതാക്കളുടെ ജാമ്യ ഹർജി പരിഗണിക്കുന്നത് ജൂൺ 12-ലേക്ക് മാറ്റി. ഇത് അവസാനത്തെ അവസരമായിരിക്കുമെന്ന് ജസ്റ്റിസ് സി എസ് ഡയസ് മുന്നറിയിപ്പും നൽകി. ഹർജി തീർപ്പാക്കാനിരിക്കെയാണ് അഭിഭാഷകൻ വക്കാലത്തൊഴിഞ്ഞത്.
ഒത്തു തീർപ്പ് നിർദ്ദേശങ്ങളോട് ഹർജിക്കാർ അനുകൂല നിലപാട് സ്വീകരിക്കാത്തതിനാലാണ് അഭിഭാഷകൻ പിന്മാറിയതെന്നാണ് സൂചന. വഞ്ചന കേസിൽ പ്രതികളുടെ അറസ്റ്റ് ഹൈക്കോടതി നേരത്തെ സ്റ്റേ ചെയ്തിരുന്നു. ഈ ഉത്തരവും 12 വരെ നീട്ടിയിട്ടുണ്ട്. നിർമ്മാതാക്കളായ ഷോൺ ആന്റണി,സൗബിൻ ഷാഹിർ തുടങ്ങിയവർ നൽകിയ മുൻകൂർ ജാമ്യഹർജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.
മഞ്ഞുമ്മൽ ബോയ്സിനായി ഏഴു കോടി രൂപ നിക്ഷേപിച്ചിട്ടും ലാഭവിഹിതവും പണവും നൽകിയില്ലെന്നാരോപിച്ച് അരൂർ സ്വദേശി സിറാജ് വലിയതുറ നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. നിർമാതാക്കൾ ഗുരുതര സാമ്പത്തിക തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് കാണിച്ച് മരട് പൊലീസ് കോടതിയിൽ റിപ്പോർട്ടും നൽകിയിരുന്നു.















