ലണ്ടൻ: ഫ്രാൻസിൽ നടന്ന ഡി ഡേ വാർഷിക ചടങ്ങ് അവസാനിക്കും മുൻപ് ലണ്ടനിലേക്ക് മടങ്ങിയതിന് ക്ഷമാപണം നടത്തി ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. ഫ്രാൻസിലെ നോർമാൻഡിയിൽ നടന്ന എൺപതാം ഡി ഡേ വാർഷിക പരിപാടിയിൽ നിന്ന് ഋഷി സുനക് നേരത്തെ മടങ്ങിയതാണ് വിവാദമായത്.
ഒരു സ്വകാര്യ ചാനൽ അഭിമുഖവുമായി ബന്ധപ്പെട്ടാണ് ഋഷി സുനകിനു ഡി-ഡേ വാർഷിക പരിപാടികൾ പൂർത്തിയാക്കാതെ മടങ്ങേണ്ടി വന്നത്. ഇതിന് പിന്നാലെയാണ് വിമർശനം ശക്തമായത്. തന്റെ പ്രവൃത്തി തെറ്റായിപ്പോയെന്നും അതിൽ നിരുപാധികം മാപ്പു ചോദിക്കുന്നതായും ഋഷി സുനക് പറഞ്ഞു. രാഷ്ട്രീയത്തിന്റെ പേരിൽ രാജ്യത്തിനു വേണ്ടി ജീവത്യാഗം ചെയ്തവരുടെ ചടങ്ങിൽ കരിനിഴൽ വീഴ്ത്തിയതല്ലന്നും ഋഷി സുനക് വിശദീകരിച്ചു.
യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോൺ, യുക്രെയ്ൻ പ്രസിഡന്റ് വ്ളാഡിമർ സെലൻസ്കി തുടങ്ങിയവർ പങ്കെടുത്ത പരിപാടിയിൽ വിദേശകാര്യ സെക്രട്ടറി ഡേവിഡ് കാമറൂണിനെ കാര്യങ്ങളേൽപ്പിച്ചായിരുന്നു ഋഷി സുനക് ലണ്ടനിലേക്ക് മടങ്ങിയത്. ഋഷി സുനകിന്റെ പ്രവർത്തി രാജ്യമൊട്ടാകെ വ്യാപക വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു.
ബ്രിട്ടനിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഋഷി സുനകിന്റെ നടപടി രാഷ്ട്രീയ കേന്ദ്രങ്ങളിലും ചർച്ചയായിക്കഴിഞ്ഞു