ഹൈദരാബാദ്: പ്രശസ്ത നിര്‍മാതാവും വ്യവസായിയും റാമോജി ഫിലിം സിറ്റിയുടെ സ്ഥാപകനുമായ റാമോജി റാവു (87) അന്തരിച്ചു. ഉയർന്ന രക്തസമ്മർദ്ദവും ശ്വാസതടസ്സവും അനുഭവപ്പെട്ടതിനെ തുടർന്ന് ബുധനാഴ്ച ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് രാവിലെയായിരുന്നു വിടവാങ്ങൽ.
കുറച്ച് വർഷങ്ങൾക്ക് മുമ്പാണ് റാമോജി അർബുദത്തെ അതിജീവിച്ചത്. ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിലെ പെഡപരുപ്പുടിയിൽ ഒരു കാർഷിക കുടുംബത്തിലായിരുന്നു റാവുവിന്റെ ജനനം. കാർഷിക കുടുംബത്തിൽ നിന്നും ആന്ധ്രയിലെ ഏറ്റവും വലിയ വ്യവസായ ശൃംഖലയെയാണ് ഇദ്ദേഹം സൃഷ്ടിച്ചത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ചലച്ചിത്ര സ്റ്റുഡിയോ സമുച്ചയമായ റാമോജി ഫിലിം സിറ്റിയുടെ സ്ഥാപകനും കൂടിയാണ്. ഈനാട് പത്രം, ഇടിവി നെറ്റ്‍വർക്ക്, രാമദേവി പബ്ലിക് സ്‌കൂള്‍, പ്രിയ ഫുഡ്‌സ്, ഉഷാകിരണ്‍ മൂവീസ്, മയൂരി ഫിലിം ഡിസ്ട്രിബ്യൂഷന്‍, മാര്‍ഗദര്‍സി ചിറ്റ് ഫണ്ട്, ഡോള്‍ഫിന്‍ ഗ്രൂപ്പ് ഓഫ് ഹോട്ടല്‍സ്, കലാഞ്ജലി എന്നിങ്ങനെ വിവിധ വ്യവസായ സംരംഭങ്ങളുടെ ഉടമയും കൂടിയാണ്.
1983ൽ സ്ഥാപിതമായ ചലച്ചിത്ര നിർമാണ കമ്പനിയായ ഉഷാകിരൻ മൂവീസിന്റെ ബാനറിൽ നിരവധി ചലച്ചിത്രങ്ങൾ നിർമ്മിച്ചു. നാലു ഫിലിംഫെയർ അവാർഡുകളും ദേശീയ ചലച്ചിത്ര അവാർഡും നേടിയിട്ടുണ്ട്. പത്രപ്രവർത്തനം, സാഹിത്യം, വിദ്യാഭ്യാസം എന്നിവയിൽ മികച്ച സംഭാവനകൾ രാജ്യത്തിനായി നൽകിയിട്ടുണ്ട്. 2016 ൽ ഇന്ത്യയിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു.
റാമോജി റാവുവിന്റെ മരണ വാർത്തയെ തുടർന്ന് ബിജെപി നേതാവ് ജി കിഷൻ റെഡ്ഡി അനുശോചനം രേഖപ്പെടുത്തി. റാമോജി റാവുവിന്റെ വേർപാടിൽ ദു:ഖമുണ്ട്. തെലുങ്ക് മാദ്ധ്യമങ്ങൾക്കും പത്രപ്രവർത്തന മേഖലയ്‌ക്കും അദ്ദേഹം നൽകിയ ശ്രദ്ധേയമായ സംഭാവനകൾ ശ്രദ്ധേയമായിരുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദു:ഖത്തിൽ പങ്കുചേരുന്നു എന്നായിരുന്നു കിഷൻ റെഡ്ഡി എക്സിൽ പോസ്റ്റ് ചെയ്തത്.