ന്യൂഡൽഹി: നീറ്റ് പരീക്ഷയിലെ ക്രമക്കേട് ആരോപണങ്ങൾ അടിസ്ഥാന രഹിതമെന്ന് ആവർത്തിച്ച് നാഷണൽ ടെസ്റ്റിംഗ് ഏജൻസി ഡയറക്ടർ ജനറൽ സുബോധ് കുമാർ. 67 പരീക്ഷാർത്ഥികൾക്ക് ഒന്നാം റാങ്ക് ലഭിച്ചതിനെത്തുടർന്നുണ്ടായ ആരോപണങ്ങൾക്ക് വാർത്ത സമ്മേളനത്തിൽ മറുപടി നൽകുകയായിരുന്നു അദ്ദേഹം. കൃത്യവും സുതാര്യവുമായ വിശകലനത്തിന് ശേഷമാണ് നീറ്റ് ഫലം പ്രസിദ്ധീകരിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.
വിശകലനത്തിൽ 6 പരീക്ഷാകേന്ദ്രങ്ങളിൽ ആണ് ചെറിയ പ്രശ്നങ്ങൾ ശ്രദ്ധയിൽപെട്ടത്. എന്നാൽ ഒരിടത്തും ചോദ്യപേപ്പർ ചോർച്ചയോ മറ്റു വീഴ്ചകളോ സംഭവിച്ചിട്ടില്ലേയെന്നും അദ്ദേഹം പറഞ്ഞു. നീറ്റ് ഫലത്തിൽ പരീക്ഷാർത്ഥികൾക്ക് നൽകിയ ഗ്രേസ് മാർക്ക് പുനഃപരിശോധിക്കും. വിദ്യാഭ്യാസ മന്ത്രലയം ഇതിനായി ഒരു പാനലിന് രൂപം നൽകിയതായും ഏകദേശം 1500 ഓളം വിദ്യാർത്ഥികളുടെ ഫലം പുനഃപരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ ഇത് പ്രവേശന പ്രക്രിയകളെ ഒരു തരത്തിലും ബാധിക്കില്ലെന്നും ഡയറക്ടർ ജനറൽ പറഞ്ഞു.
വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും പരാതികൾ കേൾക്കുന്നതിനും പരിഹരിക്കുന്നതിനും വിദഗ്ധർ അടങ്ങിയ ഒരു പരാതി പരിഹാര കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എൻസിഇആർടി പാഠപുസ്തകങ്ങളിൽ വരുത്തിയ മാറ്റങ്ങളും പരീക്ഷാ കേന്ദ്രങ്ങളിൽ സമയം നഷ്‌ടപ്പെടുത്തുന്നതിന് പകരമുള്ള ഗ്രേസ് മാർക്കുകളും വിദ്യാർത്ഥികൾ ഉയർന്ന മാർക്ക് നേടുന്നതിന് കാരണമാകാം എന്നും എൻടിഎ ഡയറക്ടർ പറഞ്ഞു.