മുംബൈ: മോദി 3.0യുടെ കരുത്തിൽ മുന്നേറിയ ഓഹരി വിപണിക്ക് ഇത് ചരിത്ര നിമിഷം. ആഴ്ചയിലെ ആദ്യ പ്രവർത്തി ദിവസമായ തിങ്കളാഴ്ച സെൻസെക്‌സ് ആദ്യമായി 77,000 കടന്നു. നാലാം ദിവസമാണ് ഓഹരി വിപണി തുടർച്ചയായി കുതിക്കുന്നത്. സെൻസെക്‌സ് 323.64 പോയിൻ്റ് ഉയർന്ന് 77,017 ലും നിഫ്റ്റി 121.75 പോയിൻ്റ് ഉയർന്ന് 23,411 ലും എത്തി.
കഴിഞ്ഞ ആഴ്ചയിലെ അവസാന വ്യാപാര ദിനമായ വെള്ളിയാഴ്ച സെൻസെക്സും നിഫ്റ്റിയും മികച്ച നേട്ടത്തോടെയാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇ സെൻസെക്‌സ് 1618.85 പോയിൻ്റ് അഥവാ 2.16 ശതമാനം ഉയർന്ന് 76,693.41 ലാണ് ക്ലോസ് ചെയ്തത്.
രാജ്യത്ത് എൻഡിഎ സർക്കാർ അധികാരത്തിൽ വരികയും പ്രധാനമന്ത്രി നരേന്ദ്രമോദി തുടർച്ചയായി മൂന്നാം തവണയും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തും നിക്ഷേപകരിൽ ആവേശമുയർത്തി. ആർബിഐ ജിഡിപി വളർച്ചാ പ്രവചനം 7.2 ശതമാനമായി ഉയർത്തിയതും പുതിയ വിദേശ ഫണ്ടിന്റെ വരവും വിപണിയിൽ ശുഭാപ്തിവിശ്വാസത്തിന് കാരണമായി.
സെൻസെക്‌സിൽ ലിസ്റ്റ് ചെയ്ത കമ്പനികളിൽ പവർ ഗ്രിഡ്, ആക്‌സിസ് ബാങ്ക്, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബജാജ് ഫിൻസെർവ്, റിലയൻസ് ഇൻഡസ്ട്രീസ്, എൻടിപിസി എന്നിവയാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്. ടെക് മഹീന്ദ്ര, ഇൻഫോസിസ്, വിപ്രോ, എച്ച്‌സിഎൽ ടെക്‌നോളജീസ്, ടൈറ്റൻ തുടങ്ങിയ കമ്പനികളാണ് പിന്നോക്കം പോയത്.