മോസ്കോ: പരസ്പരമുള്ള സഹകരണത്തിന് ഊന്നൽ നൽകുന്ന ചർച്ചകൾക്ക് തുടക്കമിട്ട് ബ്രിക്സ് രാജ്യങ്ങൾ. അംഗരാജ്യങ്ങൾ തമ്മിലുള്ള വ്യാപാരത്തിനും സാമ്പത്തിക ഇടപാടുകൾക്കും പ്രാദേശിക കറൻസികളുടെ ഉപയോഗം വർധിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് യോഗത്തിൽ തീരുമാനിച്ചു. റഷ്യയിലെ നിസ്‌നി നോവ്‌ഗോറോഡിൽ നടന്ന ബ്രിക്സ് വിദേശകാര്യ മന്ത്രിമാരുടെ കൂടിക്കാഴ്ചയിലായിരുന്നു തീരുമാനം.
ആഗോള സാമ്പത്തിക വ്യവസ്ഥയുടെ സമഗ്രമായ പരിഷ്കരണത്തിന്റെ ആവശ്യകതയും യോഗത്തിൽ ചർച്ചയായി. പ്രാദേശിക കറൻസികൾ, പേയ്‌മെന്റ് ഉപകരണങ്ങൾ, പ്ലാറ്റ്‌ഫോമുകൾ എന്നിവയുടെ പ്രശ്നങ്ങൾ പരിഗണിക്കുന്നതിന് ബ്രിക്സ് രാജ്യങ്ങളിലെ ധനമന്ത്രിമാരെയും സെൻട്രൽ ബാങ്ക് ഗവർണർമാരെയും ചുമതലപ്പെടുത്തുന്ന ജോഹന്നാസ്ബർഗ് 11 പ്രഖ്യാപനത്തിന്റെ 45 ആം ഖണ്ഡിക യോഗത്തിൽ ഉയർത്തിക്കാട്ടി. കൂടാതെ ധനസഹായത്തിന് വ്യാപ്തി വിപുലീകരിക്കുന്നതിനും വിഭവങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനും അന്താരാഷ്‌ട്ര ധനകാര്യ സ്ഥാപനങ്ങളുടെ പരിഷ്കരണത്തിന് മുൻഗണന നൽകണമെന്ന ആവശ്യം വിദേശകാര്യ മന്ത്രിമാർ ആവർത്തിച്ചു.
ഇന്ത്യൻ വിദേശകാര്യ മന്ത്രാലയവും റഷ്യയിൽ നടന്ന ബ്രിക്സ് നേതാക്കളുടെ കൂടിക്കാഴ്ചയിൽ പങ്കെടുത്തിരുന്നു. വിദേശകാര്യ മന്ത്രാലയത്തിലെ ഇക്കണോമിക് റിലേഷൻസ് സെക്രട്ടറി ദമ്മു രവിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ബ്രിക്സ് യോഗത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തത്. മൂന്നാം മോദി സർക്കാർ അധികാരമേറ്റതിന് ശേഷമുള്ള ആദ്യ അന്താരാഷ്‌ട്ര തല ചർച്ചയായിരുന്നു ഇത്.