റോം: ആഗോള അസ്ഥിരതയുടെയും സംഘർഷങ്ങളുടെയും കെടുതികൾ അനുഭവിക്കുന്നവരാണ് ഗ്ലോബൽ സൗത്ത് എന്ന് വിളിക്കപ്പെടുന്ന വികസ്വര രാജ്യങ്ങളെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗ്ലോബൽ സൗത്ത് രാജ്യങ്ങളുടെ ആശങ്കകളും മുൻഗണനയും ആഗോളതലത്തിൽ എത്തിക്കുകയെന്നത് സ്വന്തം ഉത്തരവാദിത്വമായിട്ടാണ് ഇന്ത്യ കരുതുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. ജി 7 ഉച്ചകോടിയുടെ ഔട്ട്‌റീച്ച് സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആഫ്രിക്കയ്‌ക്കാണ് അത്തരത്തിൽ മുൻഗണന നൽകേണ്ടതെന്നും ഇന്ത്യ ആഫ്രിക്കയ്‌ക്ക് ഏറെ പ്രാധാന്യം നൽകുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ അദ്ധ്യക്ഷതയിൽ നടന്ന ജി 20 ഉച്ചകോടിയിലാണ് ആഫ്രിക്കൻ യൂണിയന് ജി 20 ൽ സ്ഥിരാംഗത്വം നൽകിയതെന്നും ഏറെ അഭിമാനിക്കാവുന്ന തീരുമാനമാണ് അതെന്നും പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു. ആഫ്രിക്കൻ രാജ്യങ്ങളുടെ സാമൂഹ്യ, സാമ്പത്തിക വികസനത്തിലും സുരക്ഷയിലും സുസ്ഥിരതയിലും ഇന്ത്യ നിർണായക സംഭാവനകൾ നൽകുന്നുണ്ടെന്നും അത് ഭാവിയിലും തുടരുമെന്നും പ്രധാനമന്ത്രി ഉറപ്പു നൽകി.
2070 ഓടെ നെറ്റ് സീറോ കാർബൺ എന്ന ലക്ഷ്യത്തിനായി സാധ്യമായതെല്ലാം ഇന്ത്യ ചെയ്യുന്നുണ്ട്. പാരീസ് ഉടമ്പടിയിലെ നിർദ്ദേശങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കിയ രാജ്യങ്ങളിലൊന്ന് ഇന്ത്യയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വരാനിരിക്കുന്ന കാലം ഹരിതകാലമാക്കാൻ എല്ലാവരും ഒരുമിച്ച് പരിശ്രമിക്കണമെന്നും പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു.
പരിസ്ഥിതിക്ക് അനുയോജ്യമായ ജീവിതശൈലി എന്നതാണ് ഇന്ത്യ മുന്നോട്ടുവയ്‌ക്കുന്നത്. ജൂൺ അഞ്ചിന് പരിസ്ഥിതി ദിനത്തിൽ അമ്മയുടെ പേരിൽ ഒരു മരം എന്ന പ്രചാരണ പരിപാടി തുടങ്ങിയതും അദ്ദേഹം പരാമർശിച്ചു. ഊർജ്ജമേഖലയിൽ ഉൾപ്പെടെ ഇന്ത്യ കൈവരിച്ച പരിവർത്തനവും പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ലഭ്യതയും സ്വീകാര്യതയും താങ്ങാവുന്ന വിലയും ഉൾപ്പെടെയുളള ഘടകങ്ങൾക്കാണ് ഊർജ്ജമേഖലയിൽ ഇന്ത്യ മുൻഗണന നൽകുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
സാങ്കേതിക രംഗത്തും വലിയ കുതിപ്പിനാണ് ഇന്ത്യ വഴിയൊരുക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എല്ലാവർക്കും എഐ എന്നതാണ് ഇന്ത്യയുടെ ലക്ഷ്യമെന്നും പ്രധാനമന്ത്രി പറഞ്ഞു.