ടോക്കിയോ: കൊറോണ വൈറസിന്റെ പിടിയിൽ നിന്നും രക്ഷപെട്ടപ്പോഴേക്കും ജപ്പാനെ ഭീതിയിലാഴ്ത്തി സ്ട്രെപ്റ്റോകോക്കൽ ടോക്സിക് ഷോക്ക് സിൻഡ്രോം. 48 മണിക്കൂറിനുള്ളിൽ ആളുകളെ കൊലപ്പെടുത്താൻ സാധിക്കുന്ന മാംസം ഭക്ഷിക്കുന്ന ബാക്ടീരിയകളാണ് ഈ രോഗം പടർത്തുന്നതെന്ന് വിദഗ്ധർ പറഞ്ഞു. കഴിഞ്ഞ വർഷത്തെക്കാൾ നിരവധി കേസുകൾ ഇതിനോടകം റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും ഡോക്ടർമാർ വ്യക്തമാക്കി.
ജൂൺ 2 വരെ 977 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വരും ദിവസങ്ങളിലും രോഗം കൂടുതലാവാനുള്ള സാധ്യതയുണ്ടെന്നാണ് ആരോഗ്യ വിദഗ്ധരുടെ വിലയിരുത്തൽ. 1999 മുതൽ ഇതുമായി ബന്ധപ്പെട്ട സംഭവങ്ങൾ ജപ്പാനിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും രോഗികളുടെ എണ്ണം ഇത്രയും ഉയരുന്നത് ഇതാദ്യമായാണെന്നും അധികൃതർ പറഞ്ഞു. മറ്റ് രാജ്യങ്ങളിലേക്കും ഈ രോഗം പടരുന്നതായാണ് റിപ്പോർട്ടുകൾ.
ഗ്രൂപ്പ് എ സ്ട്രെപ്റ്റോകോക്കസ് സാധാരണയായി കുട്ടികളിൽ കാണപ്പെടുന്ന രോഗമാണ്. ഇത് തൊണ്ട വേദനയ്ക്കും, വീക്കത്തിനും കാരണമാകുന്നു. ഈ രോഗത്തിന് കാരണമാകുന്ന ബാക്ടീരിയകൾക്ക് വകഭേദം സംഭവിച്ചുണ്ടാകുന്നതാണ് സ്ട്രെപ്റ്റോകോക്കൽ ടോക്സിക് ഷോക്ക് സിൻഡ്രോം. ഇത് പ്രായമായവരിലും കുട്ടികളിലും പെട്ടന്ന് പിടിപെടുന്നു.
ഈ രോഗം ബാധിച്ചർ 48 മണിക്കൂറിനുള്ളിൽ മരണപ്പെടും. കാൽ പാദത്തിൽ വീക്കം കാണപ്പെടുകയും ഇത് പിന്നീട് കാൽമുട്ടിലേക്കും മറ്റും വ്യാപിച്ചാണ് രോഗ ബാധിതർ മരണപ്പെടുന്നത്.