തിരുവനന്തപുരം; പ്രവാസികളുടെ പുനരധിവാസത്തിന് കൂടുതൽ നടപടികൾ കൈക്കൊള്ളുന്നതിന് പ്രവാസി ഗ്രാമസഭകൾ വിളിച്ചുചേർത്ത് സ്വയം സഹായസംഘങ്ങൾ, സഹകരണ സംഘങ്ങൾ മുതലായവ രൂപീകരിക്കുന്നത് പരിഗണനയിലുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലോക കേരള സഭയുടെ ഭാഗമായി പ്രതിനിധികളുടെ ചർച്ചയ്‌ക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. കുടുംബശ്രീ മാതൃകയിൽ പ്രവാസി മിഷൻ രൂപീകരിക്കുന്ന കാര്യം പരിശോധിച്ച് തീരുമാനിക്കുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ലോക കേരളസഭയിൽ ഉന്നയിക്കപ്പെട്ട ആശയങ്ങളും നിർദ്ദേശങ്ങളും നടപ്പിലാക്കുന്നതിന് പ്രത്യേകം ശ്രദ്ധിക്കും. തുടർപ്രവർത്തനങ്ങൾ ഫലപ്രദമാക്കാൻ ലോക കേരളസഭ പ്രതിനിധികളെ ഉൾപ്പെടുത്തി 15 അംഗ സ്റ്റാൻഡിംഗ് കമ്മിറ്റി രൂപീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രവാസി ക്ഷേമ ഫണ്ട് രൂപീകരിക്കേണ്ടത് ആഗോളതലത്തിൽ നടപ്പിലാക്കേണ്ടതാണ്. കുടിയേറ്റ തൊഴിലാളികളെ കയറ്റി അയയ്‌ക്കുന്ന രാജ്യങ്ങളുടെ ഐക്യത്തിലൂടെ മാത്രമേ ഈ ലക്ഷ്യം കൈവരിക്കാനാവൂ.
ഉത്സവ സീസണിൽ ഉത്തരേന്ത്യയിൽ നിന്ന് കേരളത്തിലേക്ക് കൂടുതൽ ട്രെയിൻ സർവീസുകൾ ഏർപ്പെടുത്തണമെന്ന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ലോക കേരളസഭയുടെ മേഖലാ സമ്മേളനങ്ങൾ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ സംഘടിപ്പിക്കുന്ന കാര്യവും പരിഗണിക്കുന്നതാണ്.
സർവകലാശാലകൾ സ്വയംഭരണ സ്ഥാപനങ്ങൾ ആയതിനാൽ മലയാളം ചെയർ ആരംഭിക്കൽ അതതു സർവകലാശാലകളാണ് തീരുമാനിക്കേണ്ടത്. ഈ ആവശ്യം വിവിധ സർവകലാശാലകളുമായി ചർച്ച ചെയ്യാവുന്നതാണ്. ലോക കേരളം ഓൺലൈൻ പ്ലാറ്റ്ഫോമിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി ചടങ്ങിൽ നിർവഹിച്ചു.
പ്രവാസി ഓൺലൈൻ സംഗമങ്ങൾ നടത്താനുള്ള നടപടികൾ പുരോഗമിക്കുകയാണ്. 2019 ൽ ആരംഭിച്ച പ്രവാസി ഡിവിഡന്റ് പദ്ധതി പ്രകാരം 315 കോടിയോളം രൂപ നിക്ഷേപം സ്വീകരിച്ച് കിഫ്ബിയിലേക്ക് നൽകി. 2019 ലെ നിക്ഷേപകർക്ക് പ്രതിമാസ ഡിവിഡന്റ് 2023 ജനുവരി മാസം മുതൽ നൽകിത്തുടങ്ങിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
മരണപ്പെട്ട പ്രവാസികളുടെ ആശ്രിതർക്കും രോഗബാധിതർക്കും ധനസഹായത്തിനായി സാന്ത്വന പദ്ധതി നടപ്പിലാക്കി വരുന്നുണ്ട്. തൊഴിൽ നഷ്ടമായി തിരികെ വന്നവർക്ക് വായ്പാ ധനസഹായത്തിനായി എൻ.ഡി. പ്രേം, നോർക്കാ പുനരധിവാസ ഏകോപന സംയോജന പദ്ധതി എന്നിവ നടപ്പിലാക്കിവരുന്നതായും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. നോർക്ക ഇൻഷുറൻസ് പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ പ്രവാസികൾക്ക് സമഗ്ര ഇൻഷുറൻസ് പദ്ധതിയെന്ന ദീർഘകാല ആവശ്യവും നിർവ്വഹിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.