ന്യൂഡൽഹി: പുതിയ ക്രിമിനൽ നിയമങ്ങളായ ഭാരതീയ ന്യായ സംഹിത, ഭാരതീയ സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ അധിനിയം എന്നിവ ജൂലൈ ഒന്നുമുതൽ പ്രാബല്യത്തിൽ വരുമെന്ന് കേന്ദ്ര നിയമ വകുപ്പ് (സ്വതന്ത്ര ചുമതല ) സഹമന്ത്രി അർജുൻ റാം മേഘ്വാൾ.
“ഐപിസി, സിആർപിസി, ഇന്ത്യൻ എവിഡൻസ് ആക്ട് എന്നിവ മാറുകയാണ്. മതിയായ ചർച്ചകൾക്കും പരിശോധനകൾക്കും ശേഷം ഇന്ത്യൻ നിയമ കമ്മീഷന്റെ റിപ്പോർട്ട് കൂടി കണക്കിലെടുത്തുകൊണ്ടാണ് മാറ്റം ഉണ്ടായിരിക്കുന്നത്. പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങൾ ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരും. ഈ പുതിയ നിയമങ്ങൾക്ക് വേണ്ടിയുള്ള പരിശീലന സൗകര്യങ്ങൾ എല്ലാ സംസ്ഥാനങ്ങളിലും ഉറപ്പാക്കും,” കേന്ദ്ര മന്ത്രി പറഞ്ഞു.
ബ്യുറോ ഓഫ് പോലീസ് റിസർച്ച് ആൻഡ് ഡെവലപ്മെൻറ് (ബിപിആർഡി) ഇതിനായുള്ള പരിശീലനങ്ങൾ നൽകും. കൂടാതെ ജുഡീഷ്യൽ അക്കാദമികളും ദേശീയ നിയമ സർവകലാശാലകളും ആവശ്യമായ പരിശീലനങ്ങൾ നൽകുന്നുണ്ട്. സ്ത്രീകൾക്കും കുട്ടികൾക്കും രാജ്യത്തിനും എതിരായ കുറ്റകൃത്യങ്ങൾക്ക് കൂടുതൽ ഊന്നൽ നൽകുന്നതാണ് പുതിയ ക്രിമിനൽ നിയമങ്ങൾ. കൊളോണിയൽ കാലഘട്ടം മുതൽ നിലനിന്നിരുന്ന ഇന്ത്യയുടെ ക്രിമിനൽ നിയമങ്ങൾക്കാണ് ഇതോടെ മാറ്റം വന്നിരിക്കുന്നത്.