തിരുവനന്തപുരം: സിപിഎമ്മിന്റെ മുസ്ലിം പ്രീണനത്തിനെതിരെ സിപിഎമ്മിലെ ഭൂരിപക്ഷ വിഭാഗത്തിൽപ്പെട്ട അണികൾ വ്യാപകമായി ബിജെപിക്ക് വോട്ടു ചെയ്തുവെന്ന് കെ സുരേന്ദ്രൻ. സിപിഎം പാർട്ടി ഗ്രാമങ്ങളിൽ ബിജെപി വൻമുന്നേറ്റമുണ്ടാക്കിയത് ഇതിന്റെ പ്രതിഫലനമാണെന്നെന്നും കെ സുരേന്ദ്രൻ പറഞ്ഞു. ദേശീയ ജനാധിപത്യ സഖ്യത്തിന് ലഭിച്ചത് പോസിറ്റീവ് വോട്ടുകളാണ്.
വർഗീയ പ്രീണനം സിപിഎം തുടരുമെന്നതിന്റെ ഉദാഹരണമാണ് രാജ്യസഭാ സ്ഥാനാർത്ഥി നിർണയം. തദ്ദേശ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും സിപിഎമ്മും കോൺഗ്രസും മുസ്ലിം മതമൗലികവാദികളുടെ വോട്ടിന് വേണ്ടി മത്സരിക്കുമെന്ന കാര്യം ഉറപ്പാണ്. സിപിഎം തിരുത്തലുകൾക്ക് വിധേയമാവുമെന്ന് അവരുടെ ചരിത്രമറിയുന്ന ആരും വിശ്വസിക്കില്ലെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
ലോക്‌സഭ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന്റെ വൻതോൽവിക്ക് കാരണം സിപിഎമ്മിന്റെ നഗ്‌നമായ മുസ്ലിം പ്രീണനമാണ്. ഹമാസ് അനുകൂലവും സിഎഎ വിരുദ്ധ പ്രചാരണമാണ് തിരഞ്ഞെടുപ്പ് കാലത്ത് സിപിഎം നടത്തിയത്. ഭരണപരാജയവും അഴിമതിയും മറച്ചുവെക്കാനാണ് മുഖ്യമന്ത്രി ഇത്തരത്തിൽ വർഗീയ പ്രചരണം നടത്തിയത്. മുഖ്യമന്ത്രിയുടെ വിഷലിപ്തമായ വാക്കുകൾ കേരളീയ സമൂഹത്തെ ഭിന്നിപ്പിക്കാനുള്ളതായിരുന്നു.
സിപിഎമ്മിന്റെ പ്രചരണം കോൺഗ്രസ് ഏറ്റെടുക്കുകയും ചെയ്തു. സിപിഎം വിതച്ചതാണ് ഇപ്പോൾ കോൺഗ്രസ് കൊയ്തത്. ഭാവിയിൽ അത് മതതീവ്രവാദികൾക്കാണ് ഗുണം ചെയ്യുക. നരേന്ദ്രമോദി സർക്കാരിന്റെ വികസന നേട്ടങ്ങൾ ഉയർത്തിയാണ് എൻഡിഎ തിരഞ്ഞെടുപ്പിനെ സമീപിച്ചതെന്നും കെ സുരേന്ദ്രൻ പറഞ്ഞു.