ന്യൂഡൽഹി: പെട്രോൾ, ഡീസൽ വില ഉയർത്താനുളള കർണാടക സർക്കാർ തീരുമാനത്തെ വിമർശിച്ച് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ഇന്ധന വിലയുമായി താരതമ്യം ചെയ്താണ് ഹർദീപ് സിംഗ് പുരി കോൺഗ്രസിന്റെ കാപട്യം തുറന്നുകാട്ടിയത്.
ഓരോ കുടുംബത്തിലെയും വനിതകൾക്ക് പ്രതിമാസം 8500 രൂപ വീതം നൽകുമെന്ന് ആയിരുന്നു കോൺഗ്രസിന്റെ പ്രഖ്യാപനം. എന്നാൽ ഈ പണം നൽകിയില്ലെന്ന് മാത്രമല്ല പെട്രോളിനും ഡീസലിനും ലിറ്ററിന് 3 രൂപ വീതം വർദ്ധിപ്പിച്ച് ആ ഭാരം കർണാടകയിലെ ജനങ്ങളിൽ അടിച്ചേൽപിക്കുകയാണ് കോൺഗ്രസ് എന്ന് ഹർദീപ് സിംഗ് പുരി കുറ്റപ്പെടുത്തി.
നിലവിൽ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളെ അപേക്ഷിച്ച് പെട്രോളിനും ഡീസലിനും ലിറ്ററിന് എട്ട് മുതൽ 12 രൂപ വരെ കർണാടക അധിക വാറ്റ് നികുതിയായി ഈടാക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. പുതിയ വർദ്ധനയോടെ ബിജെപി ഭരിക്കുന്ന യുപിയെയും ഗുജറാത്തിനെയും അപേക്ഷിച്ച് കർണാടകയിൽ പെട്രോളിന് ലിറ്ററിന് 8.21 രൂപയാണ് അധികം നൽകേണ്ടി വരുന്നത്. അരുണാചലിലെ വിലയുമായി താരതമ്യം ചെയ്താൽ വ്യത്യാസം പെട്രോൾ വിലയിൽ മാത്രം 12 രൂപ അധികമാണ്. ഡീസൽ വില ലിറ്ററിന് 8.59 രൂപയും അധികമായി വരും.
കോൺഗ്രസ് സർക്കാരിന്റെ തീരുമാനത്തോടെ കർണാടകയിലെ ജനങ്ങൾ ഭക്ഷ്യവസ്തുക്കൾക്കും മരുന്നുകൾക്കും മുതൽ അടിസ്ഥാന ആവശ്യങ്ങൾക്ക് വരെ കൂടുതൽ പണം ചെലവഴിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ജനകീയ നയങ്ങളുമായി മുന്നോട്ടുപോകുമ്പോഴാണ് കോൺഗ്രസ് സർക്കാരുകൾ ജനങ്ങളെ പിഴിയുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
വിൽപന നികുതിയുൾപ്പെടെ ഇളവ് ചെയ്ത് ബിജെപി ഭരണത്തിലുളള സംസ്ഥാനങ്ങളിൽ ജനങ്ങളുടെ ഭാരം കുറയ്‌ക്കുകയാണ്. കോൺഗ്രസ് ഭരിക്കുന്ന തെലങ്കാനയിലും യുപിയെക്കാൾ പെട്രോൾ വില ലിറ്ററിന് 12.76 ശതമാനം കൂടുതലാണ്. ഡീസൽ വിലയിലും ലിറ്ററിന് 7.89 രൂപയുടെ വ്യത്യാസം വരും. തൃണമൂൽ കോൺഗ്രസ് ഭരിക്കുന്ന പശ്ചിമബംഗാളിൽ ഗുജറാത്തിനെ അപേക്ഷിച്ച് പെട്രോൾ വില ലിറ്ററിന് 9.29 രൂപയാണ് കൂടുതലെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ ഇന്ധന വില വർദ്ധിപ്പിക്കാനുളള കോൺഗ്രസിന്റെ തീരുമാനം അവരുടെ കാപട്യമാണ് വെളിപ്പെടുത്തുന്നതെന്നും കേന്ദ്രമന്ത്രി തുറന്നടിച്ചു. ആഗോള തലത്തിൽ ഊർജ്ജ പ്രതിസന്ധി നേരിട്ടപ്പോഴും ഇന്ത്യയുടെ ക്രൂഡ് ഓയിൽ പർച്ചേസ് വൈവിധ്യവൽക്കരിച്ച് ഇന്ധനവില വർദ്ധന പിടിച്ചുനിർത്താൻ നരേന്ദ്രമോദി നേതൃത്വം നൽകുന്ന എൻഡിഎ സർക്കാരിന് കഴിഞ്ഞിരുന്നതായി ഹർദീപ് സിംഗ് പുരി പറഞ്ഞു.
2021 നവംബർ മുതൽ 2024 മെയ് വരെയുളള കാലയളവ് പരിശോധിച്ചാൽ പെട്രോൾ വില 14 ശതമാനവും ഡീസൽ വില 11 ശതമാനവും കുറയുകയായിരുന്നുവെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഇതേ കാലയളവിൽ യുഎസിൽ പെട്രോൾ വില 29 ശതമാനം ഉയർന്നു. നമ്മുടെ അയൽ രാജ്യങ്ങളായ പാകിസ്താനും ശ്രീലങ്കയും ക്രൂഡ് ഓയിൽ വിലക്കയറ്റം മൂലം സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെടുന്ന സാഹചര്യം വരെയുണ്ടായതായും അദ്ദേഹം പറഞ്ഞു.
അതേസമയം മോദി സർക്കാർ 2021 നവംബറിൽ പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് നികുതി വെട്ടിക്കുറച്ചു. പെട്രോൾ ലിറ്ററിന് 5 രൂപയുടെയും ഡീസൽ ലിറ്ററിന് 10 രൂപയുടെയും കുറവാണ് വരുത്തിയത്. 2022 മെയിൽ വീണ്ടും പെട്രോളിന് ലിറ്ററിന് എട്ട് രൂപയും ഡീസലിന് ആറ് രൂപയും കുറച്ചു. പിന്നീട് ഇക്കൊല്ലം മാർച്ചിൽ എണ്ണ വിതരണ കമ്പനികൾ ലിറ്ററിന് രണ്ട് രൂപ വീതം കുറച്ചതായും മന്ത്രി ചൂണ്ടിക്കാട്ടി.
പെട്രോളിന്റെയും ഡീസലിന്റെയും വിൽപന നികുതിയാണ് കർണാടക ഉയർത്തിയത്. ഇതിന്റെ ഫലമായി പെട്രോൾ വില ലിറ്ററിന് 3 രൂപയും ഡീസൽ വില ലിറ്ററിന് 3.50 രൂപയും വർദ്ധിക്കും. സംസ്ഥാന സർക്കാർ തീരുമാനത്തിനെതിരെ ബിജെപി സംസ്ഥാന ഘടകവും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.