കൽപ്പറ്റ: കെഎസ്ആർടിസി ജീവനക്കാരിൽ നിന്ന് ഇൻഷുറൻസ് ഇനത്തിൽ പിടിച്ചെടുത്ത തുക അടച്ചില്ലെന്ന് വിവരാവകാശരേഖ. സ്റ്റേറ്റ് ലൈഫ് ഇൻഷുറൻസിനും ജനറൽ ഇൻഷുറൻസ് സ്കീമിനുമായി പിടിച്ച തുകയാണ് അടക്കാത്തതെന്ന് രേഖയിൽ പറയുന്നു.
2022 ജനുവരി മുതൽ 2024 ഫെബ്രുവരി വരെ പിടിച്ച 53.38 കോടിയിൽ 5.38 കോടി മാത്രമാണ് ഇതുവരെ അടച്ചത്. തൊഴിലാളികളിൽ നിന്ന് പിടിക്കുന്ന തുക ഒന്നുതന്നെ കൃത്യമായി അടക്കുന്നില്ലെന്ന് തൊഴിലാളികൾ പരാതിപ്പെടുന്നു. നാഷണൽ പെൻഷൻ സ്കീമിൽ (എൻപിഎസ്) പിടിക്കുന്ന തുക, ശമ്പളത്തിൽ നിന്ന് നേരിട്ട് ഈടാക്കുന്ന വായ്പതുക തുടങ്ങിയവയൊന്നും കൃത്യമായി അടക്കുന്നില്ല. എൻപിഎസിൽ തൊഴിലാളിയുടെയും സർക്കാറിന്റേതുമായി 400 കോടിയോളം രൂപ അടക്കാനുള്ളതായി തൊഴിലാളികൾ പറഞ്ഞു.