മുംബൈ: ഐസ്‌ക്രീമിൽ മനുഷ്യ വിരൽ കണ്ടെത്തിയ സംഭവത്തിൽ കമ്പനിയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു. ഇന്ദാപൂരിലെ ഫോർച്യൂൺ ഡയറി ഇൻഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ലൈസൻസാണ് എഫ്എസ്എസ്എഐ സസ്‌പെൻഡ് ചെയ്തത്. യുമ്മോ എന്ന കമ്പനിയുടെ ഐസ്‌ക്രീമുകൾ നിർമ്മിക്കുന്നത് ഇവിടെയാണ്.
എഫ്എസ്എസ്എഐയുടെ വെസ്റ്റേൺ റീജിയൺ ഓഫീസിൽ നിന്നുള്ള സംഘം ഐസ്‌ക്രീം കമ്പനിയുടെ ഇന്ദാപൂരിലെയും ഹദാപ്സറിലെയും യൂണിറ്റുകളിൽ പരിശോധന നടത്തി. ഇതിന് ശേഷമാണ് ലൈസൻസ് സസ്‌പെൻഡ് ചെയ്തത്. മനുഷ്യ വിരലാണോ എന്ന് സ്ഥിരീകരിക്കുന്നതിനായുള്ള റിപ്പോർട്ട് ഇതുവരെയും ഫോറൻസിക് ലാബിൽ നിന്ന് ലഭിച്ചിട്ടില്ല.
കമ്പനിയെ അപകീർത്തിപ്പെടുത്താനുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് അന്വേഷണം നടക്കുന്നതെന്ന് ഫോർച്യൂൺ ഡയറി ഇൻഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ് ഉടമ സച്ചിൻ ജാദവ് പറഞ്ഞു. ലൈസൻസ് താത്കാലികമായി സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. കമ്പനി സീൽ ചെയ്തിട്ടില്ലെങ്കിലും നിർമ്മാണ പ്രവർത്തനങ്ങൾ നടത്താൻ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സൊമാറ്റേ വഴി ഓർഡർ ചെയ്ത യുമ്മോ എന്ന കമ്പനിയുടെ കോൺ ഐസ്‌ക്രീമിൽ നിന്ന് വിരൽ കിട്ടിയതായി 26കാരനായ ഡോക്ടറാണ് പരാതി നൽകിയത്. സഹോദരി ഓർഡർ ചെയ്ത മൂന്ന് ബട്ടർസ്‌കോച്ച് ഐസ്‌ക്രീമുകളിലെ ഒന്നിൽ നിന്നാണ് വിരൽ ലഭിച്ചത്. കഴിച്ച് പാതിയായപ്പോഴാണ് വായിൽ എന്തോ അസാധാരണമായി തടഞ്ഞതെന്ന് ഡോക്ടർ പറഞ്ഞു. പിന്നാലെ മലാഡ് പൊലീസിൽ പരാതി നൽകുകയായിരുന്നു.
Leave a Comment