മൈസൂരു: കന്നഡ നടൻ ദർശൻ തുഗുദീപയ്‌ക്ക് കുരുക്കു മുറുകുന്നു. മൈസൂരു-ടി നരസിപുര റോഡിലെ ദർശന്റെ ഫാം ഹൗസിൽ ദേശാടനക്കിളികളെ അനധികൃതമായി കൈവശം വച്ചതു സംബന്ധിച്ച് റെജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം നടത്തുന്ന വനംവകുപ്പ് രണ്ടു ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കും.
കെമ്പായനഹുണ്ടി ഗ്രാമത്തിലെ ഫാം ഹൗസിൽ ദേശാടനപക്ഷികളെ അനധികൃതമായി കൂട്ടിൽ പാർപ്പിച്ചതിന് നടൻ ദർശൻ , ഭാര്യ വിജയലക്ഷ്മി, ഫാംഹൗസ് മാനേജർ നാഗരാജ് എന്നിവർക്കെതിരെ 1972ലെ വന്യജീവി സംരക്ഷണ നിയമത്തിന്റെ വിവിധ വകുപ്പുകൾ പ്രകാരം വനംവകുപ്പ് ഉദ്യോഗസ്ഥർ കേസെടുത്തിരുന്നു. 2023 ജനുവരിയിൽ ആണ് കേസ് റെജിസ്റ്റർ ചെയ്തിരുന്നത്.
തന്റെ ഫാംഹൗസിൽ ദേശാടനപ്പക്ഷികളായ കുറിത്തലയൻ വാത്തകൾ ( Bar-headed goose ) ഉണ്ടെന്ന് ദർശൻ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഒരു കൂട്ടിൽ സൂക്ഷിച്ചിരിക്കുന്ന ഈ ഇനത്തിൽപെട്ട പക്ഷികളെ അഭിമുഖം നടത്തുന്നയാൾക്ക് കാണിച്ചുകൊടുക്കുകയും ചെയ്തു. ഇതിന്റെ വീഡിയോ വൈറലായതോടെ വനംവകുപ്പ് ഡിസിഎഫ് ഭാസ്‌കറിന്റെ നേതൃത്വത്തിലുള്ള ഫോറസ്റ്റ് മൊബൈൽ സ്‌ക്വാഡ് രാത്രി ഫാംഹൗസിൽ റെയ്ഡ് നടത്തിയാണ് കൂട്ടിൽ നിന്ന് പക്ഷികളെ രക്ഷപെടുത്തി.ദർശന്റെ വീട്ടിൽ നിന്നും രക്ഷപ്പെടുത്തിയ ഈ പക്ഷികളെ പിന്നീട് കോടതി അനുമതിയോടെ മൈസൂരുവിനടുത്തുള്ള ഹദീനാരു തടാകത്തിലേക്ക് തുറന്നുവിട്ടു.
ഈ കേസിലെ കുറ്റപത്രം രണ്ടോ മൂന്നോ ദിവസത്തിനകം കോടതിയിൽ സമർപ്പിക്കുമെന്ന് മൈസൂരു സർക്കിൾ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് മാലതി പ്രിയ പറഞ്ഞു.
കുറിത്തലയൻ വാത്തകൾ ( Bar-headed goose ) 1972ലെ വന്യജീവി സംരക്ഷണ നിയമത്തിന്റെ ഷെഡ്യൂൾ 2-ന് കീഴിലാണ് വരുന്നത്. മംഗോളിയയിൽ നിന്നും ടിബറ്റിൽ നിന്നുമുള്ള ആയിരക്കണക്കിന് കുറിത്തലയൻ വാത്തകൾ ( Bar-headed goose ) ഓരോ ശൈത്യകാലത്തും ഹിമാലയത്തിന് മുകളിലൂടെ പറന്ന് 3,500 കിലോമീറ്ററിലധികം സഞ്ചരിച്ച് ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെത്തും. ഇന്ത്യയുടെ തെക്കേ അറ്റം വരെ എത്തുന്ന ഇവ ഏപ്രിലിൽ മടങ്ങുന്നു.
ചിത്രദുർഗയിലെ എസ് രേണുകസ്വാമി എന്നയാളെ കൊലപ്പെടുത്തിയ കേസിലാണ് നടൻ ദർശൻ അറസ്റ്റിലായത്.