റിയാദ്: സൗദി അറേബ്യയിൽ ഹജ്ജിന് എത്തിയ ജോർദാനിയൻ തീർത്ഥാടകരിൽ 14 പേർ മരിച്ചു. പതിനേഴ് പേരെ കാണാതായെന്നും ജോർദാൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സൗദിയിലെ കനത്ത ഉഷ്ണതരംഗം കാരണം മസ്തിഷ്കാഘാതം സംഭവിച്ചാണ് തീർത്ഥാടകർ മരിച്ചത്.
മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനായി നടപടികൾ പുരോഗമിക്കുകയാണെന്നും ഇതിനായി സൗദി അധികൃതരുമായി ബന്ധപ്പെട്ടതായും ജോർദാൻ അറിയിച്ചു. ഇറാനിൽ നിന്നെത്തിയ അഞ്ച് തീർത്ഥാടകരും സൗദിയിലെ കനത്ത ചൂടിൽ മരിച്ചതായി റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.
സൗദിയിലെ താപനില 40 ഡിഗ്രി കടന്നിരിക്കുകയാണ്. തിങ്കളാഴ്ച ഇത് 47 ഡിഗ്രി വരെ ഉയർന്നേക്കാമെന്നും മുന്നറിയിപ്പുണ്ട്. നിർജ്ജലീകരണം തടയാനും കൊടുംചൂടിൽ സുരക്ഷിതമായി തുടരാനും ആവശ്യമായ നിർദേശങ്ങൾ സൗദി ഭരണകൂടം പുറപ്പെടുവിച്ചു.
ഇക്കൊല്ലത്തെ ഹജ്ജ് ബുധനാഴ്ചയോടെ അവസാനിക്കും. 1.8 ദശലക്ഷത്തോളം പേരാണ് ഓരോ വർഷവും ഹജ്ജ് തീർത്ഥാടനത്തിന്റെ ഭാഗമാകുന്നത്. കഴിഞ്ഞ മുപ്പത് വർഷത്തിനിടെ വിവിധ സാഹചര്യങ്ങളിൽ അകപ്പെട്ട് നിരവധി തീർത്ഥാടകരുടെ മരണം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. തിക്കിലും തിരക്കിലും പെട്ട് മരിക്കുന്നവരും, തീപിടുത്തം, ഉഷ്ണതരംഗം എന്നിവ കാരണം ജീവൻ നഷ്ടപ്പെടുന്നവരുമാണ് ഏറെയും.
കഴിഞ്ഞവർഷത്തെ ഹജ്ജ് തീർത്ഥാടനത്തിനിടെ 240 പേർ മരിച്ചിരുന്നു. മരണകാരണം ഇതുവരെയും പുറത്തുവന്നിട്ടില്ല. ഇന്തോനേഷ്യയിൽ നിന്നുള്ളവരാണ് മരിച്ചവരിൽ അധികവും. രണ്ടായിരത്തിലധികം പേർക്ക് ഉഷ്ണതരംഗം മൂലമുള്ള അസ്വസ്ഥതകൾ അനുഭവപ്പെട്ടിരുന്നു.