തിരുവനന്തപുരം : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാർഡുകളുടെ അതിർത്തി പുനർനിർണയിക്കുന്നതിനായി അഞ്ചംഗ ഡീലിമിറ്റേഷൻ കമ്മീഷൻ രൂപീകരിച്ച് സംസ്ഥാന സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാനാണ് കമ്മീഷൻ ചെയർമാൻ. ഐടി പരിസ്ഥിതി സെക്രട്ടറി രത്തൻ കേൽക്കർ, പൊതുമരാമത്ത് സെക്രട്ടറി ബിജു, ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് സെക്രട്ടറി കെ. ഹരികിഷോർ, ലേബർ ആൻഡ് സ്‌കിൽസ് ആൻഡ് ട്രാൻസ്‌പോർട്ട് സെക്രട്ടറി എസ്. കെ.വാസുകി എന്നിവരാണ് നാല് അംഗങ്ങൾ
2025-ൽ കേരളത്തിൽ നടക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്നതിനിടെയാണ് തീരുമാനം. പഞ്ചായത്തുകളുടെയും മുനിസിപ്പാലിറ്റികളുടെയും അതിർത്തി നിർണയിക്കാൻ ഡീലിമിറ്റേഷൻ കമ്മിഷന് അധികാരമുണ്ട്. സംസ്ഥാനത്തെ പഞ്ചായത്തുകളുടെയും മുനിസിപ്പാലിറ്റികളുടെയും അതിർത്തി നിർണയിക്കുന്നതിനുള്ള അധികാരംഡീലിമിറ്റേഷൻ കമ്മീഷനാണ്. 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്ടിലെ സെക്ഷൻ 10 പ്രകാരം ഇതിനായി സർക്കാർ പ്രത്യേക കമ്മീഷൻ രൂപീകരിക്കണം എന്ന് ചട്ടമുണ്ട്. ഇത് പ്രകാരമാണ് ജൂൺ 14ന് സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചത്. ഡീലിമിറ്റേഷൻ പൂർത്തിയായിക്കഴിഞ്ഞാണ് ബാക്കിയുള്ള നടപടിക്രമങ്ങളായ വോട്ടർപട്ടിക പരിഷ്കരണവും മറ്റും തുടങ്ങുക.
കേരള നിയമസഭ ജൂൺ 11ന് കേരള മുനിസിപ്പാലിറ്റി (രണ്ടാം ഭേദഗതി) ബില്ലും കേരള പഞ്ചായത്ത് രാജ് (രണ്ടാം ഭേദഗതി) ബില്ലും പാസാക്കിയിരുന്നു. .ബില്ലുകൾ പാസാക്കിയതിനെതിരെ പ്രതിപക്ഷം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയും ബില്ലുകൾക്ക് അനുമതി നൽകരുതെന്ന് ആവശ്യപ്പെട്ട് ഗവർണറെ സമീപിക്കുകയും ചെയ്തിരുന്നു.
അതേസമയം, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനുള്ള വോട്ടർമാരുടെ പട്ടികയിൽ പൊതുജനങ്ങൾക്ക് ജൂൺ 21 വരെ പേര് ചേർക്കാമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രസ്താവനയിൽ അറിയിച്ചു. 2024 ജനുവരി ഒന്നിന് 18 വയസ്സ് പൂർത്തിയാകുന്ന വ്യക്തികൾക്ക് ഈ തീയതിയിൽ പേര് ചേർക്കാം. അന്തിമ വോട്ടർപട്ടിക ജൂലൈ ഒന്നിന് പ്രസിദ്ധീകരിക്കും.