തിരുവനന്തപുരത്ത് സോഷ്യൽമീഡിയ താരം ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികരണവുമായി നടിയും ഗായികയുമായ അഭിരാമി സുരേഷ്. സൈബര്‍ ആക്രമണത്തില്‍ മനംനൊന്താണ് ഇൻസ്റ്റഗ്രാം താരവും സ്‌കൂൾ വിദ്യാർത്ഥിനിയുമായിരുന്ന കുട്ടിയുടെ ആത്മഹത്യ എന്നായിരുന്നു വിവരങ്ങൾ. ഈ സാഹചര്യത്തിലാണ് അഭിരാമിയുടെ പ്രതികരണം.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
സൈബർ ബുള്ളിംഗിന് ഇരയായ മറ്റൊരു കുട്ടിയുടെ കൂടെ പ്രാണൻ വെടിഞ്ഞു.
എന്താലെ? നേരമ്പോക്കിനും ഫ്രസ്‌ട്രേഷൻ മാറ്റാനും വെറുപ്പ് പ്രകടിപ്പിക്കാനും എടുക്കുന്ന സമയവും എഫർട്ട് വേണ്ട, മനുഷ്യരെ അവരുടെ വഴിക്ക് വിടാൻ, വേട്ടയാടാതിരിക്കാൻ.. പലരേയും പല കമന്റ്സ് കഴുകന്മാർ കൊത്തിപ്പറിക്കുമ്പോൾ പുച്ഛം മാത്രം ആണ് തോന്നാറ്!
കഷ്ടപെട്ട് സ്വന്തം കാലിൽ നിൽക്കുന്നവരെയും അവരുടെ സ്വപ്നങ്ങൾക്ക് പുറകെ പോകുന്നവരേയും പരിഹസിക്കുമ്പോൾ, നിങ്ങൾ മാത്രം ആണ് ചെറുതാവുക.
30 വയസ്സ് പോലും ആവാത്ത എനിക്കുള്ള പക്വത എങ്കിലും ചിലർ കാണിച്ചിരുന്നുവെങ്കിൽ എന്ന് എപ്പോളും തോന്നാറുണ്ട്. എന്തായാലും, ഈ പറഞ്ഞ കഴുകന്മാർക്കും മനസ്സിൽ നന്മ സൂക്ഷിക്കുന്നവർക്കുമൊക്കെ നല്ലത് തന്നെ വരട്ടെ. കഴുകന്മാർ കൊത്തിപ്പറിച്ച സ്വപ്നങ്ങൾക്ക് വിടപറഞ്ഞ ആ മോൾക്ക്, എന്റെ ആദരാഞ്ജലികൾ. കാരണം എനിക്കുമുണ്ട്, സഹോദരിമാർ.
തിരുവനന്തപുരം തൃക്കണ്ണാപുരത്താണ് പെൺകുട്ടി ജീവനൊടുക്കിയത്. സംഭവത്തിൽ പെൺകുട്ടിയുടെ ആൺസുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. യുവാവുമായി അടുപ്പത്തിലായിരുന്ന പെൺകുട്ടി ഈ ബന്ധത്തിൽ നിന്ന് പിന്മാറിയതോടെ ഇയാൾ സൈബർ ആക്രമണം നടത്തുകയായിരുന്നുവെന്നാണ് വിവരം. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.















