മലപ്പുറം: കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ നാല് വയസുകാരൻ മരിച്ച സംഭവത്തിൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. അനസ്‌തേഷ്യ നൽകിയതാണ് മരണകാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്. ഇതോടെ ഡോക്ടർമാർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കുട്ടിയുടെ അമ്മ രംഗത്തെത്തി.
കുഞ്ഞിന് അമിതമായി അനസ്‌തേഷ്യ കുത്തിവച്ചെന്നും മനുഷ്യജീവന് ഡോക്ടർമാർ ഒരു വിലയും നൽകുന്നില്ലെന്നും കുട്ടിയുടെ അമ്മ പറഞ്ഞു. കുഞ്ഞ് മരിച്ച വിവരം മറച്ചു വയ്‌ക്കാൻ ആശുപത്രി അധികൃതർ ശ്രമിച്ചെന്നും അമ്മ ആരോപിച്ചു.
ജൂൺ ഒന്നിനാണ് അരിമ്പ്ര സ്വദേശി നിസാറിന്റെ മകൻ മുഹമ്മദ് ഷാനിൽ മരിച്ചത്. മുറിവിന് തുന്നലിടുന്നതിനായി കുട്ടിയെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ തുന്നലിടുന്നതിന് മുമ്പ് അനസ്‌തേഷ്യ നൽകുന്നതിനായി ഡോക്ടർമാർ നിർദേശിക്കുകയായിരുന്നു. അനസ്‌തേഷ്യ നൽകി തുന്നലിട്ടതിന് ശേഷം കുഞ്ഞ് മരിക്കുകയായിരുന്നു.