മുംബൈ: ഐസ്ക്രീമിൽ നിന്ന് വിരലിന്റെ കഷ്ണം കണ്ടെടുത്ത സംഭവത്തിൽ പുതിയ കണ്ടെത്തലുമായി പൊലീസ്. പൂനെയിലെ ഫാക്ടറിയിലുള്ള ജീവനക്കാരന്റെ വിരലാണ് ഐസ്ക്രീമിൽ നിന്ന് ലഭിച്ചതെന്നാണ് പൊലീസ് നിഗമനം.
അടുത്തിടെ ഫാക്ടറിയിലെ ഒരു ജീവനക്കാരന്റെ വിരലിന് പരിക്കേറ്റതായി പൊലീസ് കണ്ടെത്തിയിരുന്നു. പരിക്കേറ്റ തൊഴിലാളിയുടെ വിരലാണോ ഐസ്ക്രീമിൽ കണ്ടെത്തിയതെന്നറിയാൻ ഫൊറൻസിക് വിഭാഗത്തെ അന്വേഷണത്തിനായി നിയോഗിച്ചിട്ടുണ്ട്. സംഘം ഡിഎൻഎ പരിശോധന നടത്താൻ ഒരുങ്ങുകയാണ്.
ഐസ്ക്രീമിൽ നിന്ന് വിരൽ കണ്ടെത്തിയ സംഭവം റിപ്പോർട്ട് ചെയ്തതോടെ പൂനെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐസ്ക്രീം കമ്പനിയുടെ ലൈസൻസ് FSSAI സസ്പെൻഡ് ചെയ്തിരുന്നു. FSSAI അംഗങ്ങൾ ഫാക്ടറി സന്ദർശിച്ചതിന് ശേഷമായിരുന്നു നടപടി.
കഴിഞ്ഞ ദിവസമാണ് മുംബൈയിലെ മലാഡിലുള്ള യുവഡോക്ടർക്ക് ഐസ്ക്രീമിൽ നിന്ന് വിരൽ ലഭിച്ചത്. ഓൺലൈൻ ആപ്ലിക്കേഷൻ വഴി ഓർഡർ ചെയ്ത മൂന്ന് ഐസ്ക്രീമുകളിൽ ഒന്നിലായിരുന്നു മനുഷ്യവിരൽ. Yummo എന്ന കമ്പനിയുടേതായിരുന്നു ഐസ്ക്രീം.















