മുംബൈ : ബാലാജി വേഫേഴ്സിന്റെ ഉരുളക്കിഴങ്ങ് ചിപ്സ് പാക്കറ്റിൽ ചത്ത തവളയെ കണ്ടെത്തി . ഗുജറാത്തിലെ ജാംനഗറിൽ ചൊവ്വാഴ്ചയാണ് സംഭവം. സംഭവുമായി ബന്ധപ്പെട്ട് ജാംനഗർ മുൻസിപ്പൽ കോർപറേഷൻ പ്രാദേശിക ഡീലറെ വിളിപ്പിച്ച് അതെ ബാച്ചിലെ മറ്റു പാക്കറ്റുകളും പരിശോധന നടത്താൻ ഉത്തരവിട്ടിട്ടുണ്ട്.
ജാംനഗർ സ്വദേശിയായ ജാസ്മിൻ പട്ടേലിനാണ് ദുരനുഭവം ഉണ്ടായത്. ബന്ധുവായ 9 വയസ്സുകാരിക്ക് വേണ്ടിയാണ് വേഫേഴ്സ് വാങ്ങിയത്. പാക്കറ്റിലെ പകുതി ചിപ്സ് കഴിച്ച് ശേഷമാണ് തവളയെ കണ്ണിൽപെട്ടത്. വാങ്ങിയ കടയിലും കസ്റ്റമർ കെയറിലും പരാതിപ്പെട്ടെങ്കിലും കാര്യമായ പ്രതികരണം ലഭിച്ചില്ലെന്ന് ജാസ്മിൻ പറയുന്നു. തുടർന്ന് ഭക്ഷ്യ വകുപ്പിനെ വിവരമറിയിക്കുകയായിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ വിശദമായ പരിശോധനയിൽ പായ്‌ക്കറ്റിൽ കണ്ടെത്തിയത് ചത്ത തവള തന്നെയാണെന്ന് സ്ഥിരീകരിച്ചതായി ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥൻ ഡി ബി പർമാർ വെളിപ്പെടുത്തി. ചിപ്സ് വാങ്ങിയ കടയിൽ പരിശോധന നടത്തി മറ്റ് പാക്കറ്റുകളും പരിശോധിച്ചു . വാങ്ങിയ പാക്കറ്റിലെ അവശിഷ്ടങ്ങൾ വിശദമായ പരിശോധനക്ക് അയച്ചതായും അദ്ദേഹം അറിയിച്ചു. അതേസമയം തങ്ങൾ പൂർണ്ണ ശുചിത്വം പാലിച്ചാണ് ഉൽപ്പന്നങ്ങൾ ഉണ്ടാക്കുന്നതെന്നാണ് കമ്പനിയുടെ വാദം.















