തിരുവനന്തപുരം: പ്ലസ്ടു വിദ്യാർത്ഥിനിയായ ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസർ ജീവനൊടുക്കിയ സംഭവത്തിൽ സുഹൃത്ത് ബിനോയിക്കെതിരെ കുരുക്ക് മുറുകുന്നു. പ്രതി റിസോർട്ടിലും വീട്ടിലും വച്ച് പെൺകുട്ടിയെ നിരന്തരം ലൈംഗികാതിക്രമത്തിന് ഇരയാക്കിയതായി പൊലീസ് കോടതിയെ അറിയിച്ചു. കൂടാതെ ഗർഭഛിദ്രം നടത്തുന്നതിനായി ഗുളികകൾ വാങ്ങി നൽകിയിരുന്നെന്നും പൊലീസ് പറഞ്ഞു.
തിരുവനന്തപുരം പോക്‌സോ കോടതി ബിനോയിയെ മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. 18 വയസാകുന്നതിന് മുമ്പ് പെൺകുട്ടിയെ പീഡിപ്പിച്ചതിനാലാണ് ബിനോയിക്കെതിരെ പോക്‌സോ ചുമത്തിയിരിക്കുന്നത്. അനധികൃതമായി ഗർഭഛിദ്രം നടത്തിയതിന് 312-ാം വകുപ്പും ചുമത്തിയിട്ടുണ്ട്.
ഇൻഫ്ലുവൻസർ കൂടിയായ യുവാവും പെൺകുട്ടിയും രണ്ട് വർഷത്തോളം പ്രണയത്തിലായിരുന്നു. ഈ സമയത്താണ് പീഡനം നടന്നത്. അഞ്ച് മാസം മുമ്പാണ് ഇവർ തമ്മിൽ വേർപിരിയുന്നത്. തൃക്കണ്ണാപുരം സ്വദേശിയാണ് മരണപ്പെട്ട പെൺകുട്ടി. തിരുവനന്തപുരത്തെ സര്‍ക്കാര്‍ സ്കൂളിലെ വിദ്യാർത്ഥിനിയായിരുന്നു. ഈ മാസം 10നു രാത്രിയാണ് വീട്ടില്‍ ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസിയുവില്‍ ചികിത്സയിലായിരുന്ന കുട്ടി 16നാണ് മരിച്ചത്.















