തൃശൂർ: മുൻ വൈരാഗ്യത്തെ തുടർന്ന് പരീക്ഷയിൽ തോൽപ്പിച്ചതായി പരാതി. തൃശൂർ കേരള വർമ്മ കോളജിലെ അദ്ധ്യാപകനെതിരെയാണ് പരാതി ഉയരുന്നത്. പൊളിറ്റിക്കൽ സയൻസ് വിഭാഗം അസി പ്രൊഫ. എൻ.കെ കണ്ണനെതിരെ കോളജിലെ അവസാന വർഷ ബിരുദ വിദ്യാർത്ഥി സർവകലാശാലയ്‌ക്ക് പരാതി സമർപ്പിച്ചു.
അവസാന സെമസ്റ്ററിലെ ഒരു വിഷയത്തിന്റെ ഇൻന്റേണൽ മാർക്കിൽ കൃതൃമത്വം കാണിച്ച് കണ്ണൻ തന്നെ പരാജയപ്പെടുത്തിയെന്നാണ് വിദ്യാർത്ഥിയുടെ പരാതി. ഫലം വന്നപ്പോൾ പരാജയപ്പെട്ടതിന് പിന്നാലെ റീ വാല്യുവേഷന് അപേക്ഷ നൽകിയതോടെയാണ് കോളജിൽ പ്രസിദ്ധപ്പെടുത്തിയ ഇൻന്റേണൽ മാർക്കും സർവകലാശാലയ്‌ക്ക് നൽകിയ മാർക്കും വ്യത്യാസമുള്ളതായി കണ്ടെത്തിയത്. എൻ കെ കണ്ണൻ മാർക്കിട്ട വിഷയത്തിനൊഴികെ മറ്റെല്ലാ വിഷയങ്ങളിലും വിജയിച്ചതാണ് സംശയങ്ങൾക്കിടയാക്കിയതെന്നും വിദ്യാർത്ഥി പറയുന്നു.
ഒന്നാം വർഷത്തിൽ ക്ലാസ് ചാർജ് ഉണ്ടായിരുന്ന അദ്ധ്യാപകനാണ് എൻ.കെ കണ്ണൻ. സൗഹൃദപരമായി പെരുമാറിയിരുന്ന അദ്ദേഹത്തിന്റെ സ്വഭാവത്തിൽ പൊരുത്തക്കേടുകൾ കണ്ട് തുടങ്ങിയപ്പോൾ അദ്ധ്യാപകനിൽ നിന്ന് അകലം പാലിച്ചിരുന്നുവെന്നും ഇതിന് പിന്നാലെയാണ് വൈരാഗ്യത്തോടെ പെരുമാറിയതെന്നും പെൺകുട്ടി പരാതിയിൽ പറയുന്നു. പീന്നിട് മൂന്നാം വർഷമായപ്പോൾ, ഇൻ്റേണൽ മാർക്കിൽ കാണിച്ച് തരാമെന്നും അദ്ധ്യാപകൻ ഭീഷണി മുഴക്കിയിരുന്നു.
കൃത്യസമയത്ത് തന്നെ അസൈൻമെന്റും മറ്റും വച്ചിരുന്നത് കൊണ്ടുതന്നെ വിദ്യാർത്ഥിനിക്ക് മികച്ച മാർക്ക് ലഭിച്ചിരുന്നു. എല്ലാ വിഷയങ്ങളുടെയും ഇന്റേണൽ മാർക്ക് അടയാളപ്പെടുത്തി ക്ലാസ് ഗ്രൂപ്പിലിട്ട പിഡിഎഫിൽ 14 മാർക്ക് എന്നാണ് രേഖപ്പെടുത്തിയത്. എന്നാൽ പരീക്ഷാഫലം വന്നപ്പോൾ വിദ്യാർത്ഥിനി രണ്ട് വിഷയങ്ങൾക്ക് പരാജയപ്പെടുകയായിരുന്നു. ജയിക്കുമെന്ന് ഉറപ്പുള്ള വിഷയത്തിൽ തോറ്റതോടെ
ഉത്തരക്കടലാസ് റിവാല്യുവേഷന് കൊടുക്കുകയായിരുന്നു. ഒരു വിഷയത്തിന് വിജയിച്ചെങ്കിലും മറ്റൊരു വിഷയത്തിന് തോറ്റു.
കാരണം തിരക്കി സർവകലാശാലയിലേക്ക് വിളിച്ച് അന്വേഷിച്ചപ്പോഴാണ് ഇന്റേണൽ മാർക്കിന്റെ കുറവാണ് തോൽവിക്ക് പിന്നിലെ കാരണമെന്ന് അറിഞ്ഞത്. 14 മാർക്ക് ഉണ്ടായിരുന്നത് നാല് മാർക്കെന്നാണ് രേഖപ്പെടുത്തിയത്. ഇതിന് പിന്നാലെയാണ് ആസൂത്രിതമായാണ് ഇത് സംഭവിച്ചതെന്നും അദ്ധ്യാപകൻ വൈരാഗ്യം കാണിച്ചതാണെന്നും മനസിലായതെന്നും ബിരുദ വിദ്യാർത്ഥിനി പറയുന്നു.















