കോട്ടയം : സ്വകാര്യ ഫാക്ടറി വളപ്പിൽ പഴകിയ മുട്ട കുഴിച്ചിട്ടതിന് പിന്നാലെ സമീപത്തുള്ള വീട്ടിലെ കിണർ വെള്ളം പാൽ നിറമായി. ചാമംപതാൽ ഏറമ്പടത്തിൽ സന്തോഷിന്റെ കിണറ്റിലെ വെള്ളമാണ് ദുർഗന്ധത്തോടെ പാൽ നിറമായത്. 20000 മുട്ടകളാണ് ഇത്തരത്തിൽ കുഴിച്ചിട്ടത് .
നാട്ടുകാരുടെ പരാതിയിൽ ആരോഗ്യ വകുപ്പ് നടത്തിയ അന്വേഷണത്തിൽ ഫാക്ടറി വളപ്പിൽ പഴകിയ കോഴിമുട്ടകൾ കുഴിച്ചിട്ടതാണു കാരണമെന്നു കണ്ടെത്തി. ഭക്ഷ്യ വസ്തുക്കൾ പാക്ക് ചെയ്ത് മൊത്ത വിൽപന നടത്തുന്ന സ്ഥാപനമാണിത്. കഴിഞ്ഞ ദിവസം കിണർ വെള്ളം പാൽ നിറത്തിൽ പതഞ്ഞു ദുർഗന്ധം വമിച്ചതോടെ പ്രദേശവാസികൾ തിരച്ചിൽ നടത്തിയിരുന്നു.
വീടിന്റെ സമീപം പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനിയുടെ പിന്നിൽ വലിയ കുഴി കുത്തി മുട്ടകൾ കുഴിച്ചിട്ടതു കണ്ടെത്തി. സംസ്കരിക്കാനായി ഇവിടേക്ക് പിക്കപ്പിൽ കൊണ്ടുവന്ന മുട്ടയും നാട്ടുകാർ തടഞ്ഞിട്ട് പഞ്ചായത്ത് അധികൃതരെ വിവരമറിയിക്കുകയായിരുന്നു.
വിൽപനയ്‌ക്ക് വാങ്ങിയ മുട്ട വ്യാപകമായി കേടായതോടെ ഇവ ഫാക്ടറി വളപ്പിൽ എത്തിച്ചു കുഴി കുത്തി സംസ്കരിക്കുകയായിരുന്നു. ഇതിനു പിന്നാലെ ശക്തമായ മഴ പെയ്തതോടെ കുഴിയിലെ മാലിന്യം കവിഞ്ഞും മണ്ണിന് അടിയിലൂടെയും കുഴിച്ചിട്ട മാലിന്യം ഒഴുകി കിണറ്റിൽ എത്തുകയായിരുന്നു. ഫാക്ടറിയുടെ സമീപത്തു നിന്നു കാലാവധി കഴിഞ്ഞു കേടായ ഈന്തപ്പഴം, മുട്ട, ശർക്കര തുടങ്ങിയ ഭക്ഷ്യ വസ്തുക്കളും കണ്ടെത്തി.