ന്യൂഡൽഹി: തുർക്കിയിലെ ഇന്ത്യൻ അംബാസഡർ വീരന്ദർ പോൾ അന്തരിച്ചു. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ഡൽഹിയിലെ എയിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വിദേശകാര്യമന്ത്രാലയവും വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറും അദ്ദേഹത്തിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി.
തുർക്കിയിലെ ഇന്ത്യൻ എംബസിയും അനുശോചനക്കുറിപ്പ് സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു. 2022 ലാണ് വീരന്ദർ പോൾ തുർക്കിയിലെ ഇന്ത്യൻ അംബാസഡറായി ചുമതലയേറ്റത്. അതിന് മുമ്പ് കെനിയയിലെ ഇന്ത്യൻ ഹൈക്കമ്മീഷണറും സൊമാലിയയിലെ അംബാസഡറുമായിരുന്നു. വിദേശകാര്യ മന്ത്രാലയത്തിൽ അഡീഷണൽ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
സുഷമ സ്വരാജ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ സർവീസിൽ ജോയിന്റ് സെക്രട്ടറി, ജനീവയിലെ ഐക്യരാഷ്ട്രസഭയിലെ ഇന്ത്യൻ അംബാസഡർ, ലണ്ടനിലെ ഇന്ത്യൻ ഡെപ്യൂട്ടി ഹൈക്കമ്മീഷണർ, വാഷിംഗ്ടൺ ഡിസിയിലെ ഇന്ത്യൻ എംബസിയിൽ മാദ്ധ്യമവിഭാഗം ചുമതല, 2007-2010 കാലഘട്ടത്തിൽ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഡയറക്ടർ ചുമതല, മോസ്കോയിലെ ഇന്ത്യൻ എംബസിയിൽ രാഷ്ട്രീയവിഭാഗം കൗൺസിലർ തുടങ്ങിയ ചുമതലകൾ വഹിച്ചിട്ടുണ്ട്.
ഡൽഹി എയിംസിൽ നിന്നുളള മെഡിക്കൽ ബിരുദധാരിയാണ്. വിദേശകാര്യ മേഖലകളിൽ വിലമതിക്കാനാകാത്ത സംഭവാനകൾ നൽകിയിട്ടുള്ള വ്യക്തിത്വമെന്നാണ് എസ് ജയശങ്കർ എക്സിൽ കുറിച്ചത്.