ഗ്രൂപ്പ് എഫിൽ കരുത്തരായ പോർച്ചുഗൽ ഇന്ന് രണ്ടാം ജയം തേടിയിറങ്ങുമ്പോൾ ജോർജിയയെ തകർത്തെത്തിയ തുർക്കിയാണ് എതിരാളികൾ. മറ്റൊരു മത്സരത്തിൽ ആദ്യ ജയത്തിനായി ജോർജിയയും ചെക്ക് റിപ്പബ്ലിക്കും ഏറ്റുമുട്ടും. 9.30നും 6.30നുമാണ് മത്സരങ്ങൾ. 12.30ന് ബെൽജിയം റൊമേനിയയെയും നേരിടും. ജോർജിയയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് കീഴടക്കിയുള്ള വരവ്. റയലിന്റെ യുവതാരം ആർദ ഗുലെറും ഒർക്കുൺ കൊക്കുവു കെനാൻ യിൽഡിസും നയിക്കുന്ന മുന്നേറ്റത്തെ പ്രതിരോധിക്കാൻ പെപെയും സംഘവും വല്ലാതെ കഷ്ടപ്പെടും.
ചെക്ക് റിപ്പബ്ലിക്കിനോട് അവസാന നിമിഷം കടന്നുകൂടുകയായിരുന്നു പോർച്ചുഗൽ. രണ്ടു ഗോളിനാണ് ചെക്കിനെ പോർച്ചുഗൽ വീഴ്‌ത്തിയത്. ഇതിലാെന്ന് റോബിൻ റാനാക്കിന്റെ സെൽഫ് ഗോളായിരുന്നു. വമ്പന്മാർ കളം നിറഞ്ഞ് കളിച്ചെങ്കിലും ചെക്കിന്റെ വലകുലുക്കാൻ ഇഞ്ചുറി ടൈം വരെ കാത്തിരിക്കേണ്ടിവന്നു. പോർച്ചുഗീസിന്റെ രക്ഷകനായത് ബെഞ്ചിലിരുന്ന ഫ്രാൻസിസ്കോ കോൺസെയ്സോ ആയിരുന്നു.
ആദ്യ മത്സരത്തിൽ താളം കണ്ടെത്താൻ ബുദ്ധിമുട്ടിയ പോർച്ചുഗൽ കഠിന പരിശീലനത്തിന് ശേഷമാണ് നോക്കൗട്ടുറപ്പിക്കാൻ ഇറങ്ങുന്നത്. ജാവോ കാൻസെലോ, ബെർണാഡോ സിൽസ, ബ്രൂണോ ഫെർണാണ്ടസ്,ഡിയാഗോ ഡലോട്ട്, ക്രിസ്റ്റ്യാനോ റൊണാൾഡോ, റാഫേൽ ലിയോ എന്നിവരെ പ്രതിരോധിക്കുക എന്നത് തുർക്കിയെ സംബന്ധിച്ചും വലിയ വെല്ലുവിളിയാണ്. ആക്രമണവും പ്രത്യാക്രമണവുമായി വമ്പന്മാരും കുഞ്ഞന്മാരും നേർക്കുനേർ വരുമ്പോൾ യൂറോയിൽ ആവേശം നിറയ്‌ക്കും.