കോട്ടയം: ജാതി സംവരണം അവസാനിപ്പിക്കണമെന്ന് എൻഎസ്എസ്. വോട്ടുബാങ്കുകളായ ജാതി-സമുദായ വിഭാഗങ്ങളെ പ്രീണിപ്പിക്കുന്ന ജാതി സംവരണവും ജാതി സെൻസസും അവസാനിപ്പിച്ച് ജാതിമത വ്യത്യാസമില്ലാത്ത ബദൽ സംവിധാനം നടപ്പാക്കണമെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാരിന്റെ നിലപാടുകൾ വർഗീയ സ്പർദ്ധ പടർത്തുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നായർ സർവീസ് സൊസൈറ്റിയുടെ ബജറ്റ് അവതരിപ്പിച്ച ശേഷം നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം നിലപാട് ആവർത്തിച്ചത്.
രാജ്യത്തിന്റെ അഖണ്ഡതയ്‌ക്ക് വെല്ലുവിളി ഉയർത്തുന്നതാണ് ജാതി സംവരണം. ജാതി സമുദായങ്ങളുടെ സമ്മർദ്ദ തന്ത്രത്തിന്റെയും രാഷ്‌ട്രീയ പാർട്ടികളുടെ പ്രീണനനയത്തിന്റെയും ഭാഗമാണ് ജാതി സംവരണവും ജാതി സെൻസസിനായുള്ള മുറവിളിയും. ഇത് അവസാനിപ്പിച്ച് ജാതിമത വ്യത്യാസമില്ലാത്ത ബദൽസംവിധാനം നടപ്പാക്കണം. വർഗീയസ്പർദ്ധ പടർത്തുന്നതാണ് സംസ്ഥാന സർക്കാരിന്റെ നിലപാടുകൾ. തെരഞ്ഞെടുപ്പ് പരാജയത്തിൽ നിന്ന് പാഠം പഠിച്ചില്ലെങ്കിൽ ഇനിയും തിരിച്ചടികളുണ്ടാവുമെന്നും സുകുമാരൻ നായർ കൂട്ടിച്ചേർത്തു. സ്വകാര്യ വിദ്യാഭ്യാസ മേഖലയിൽ സ്കൂൾ, കോളേജുകളുടെ പ്രവർത്തനം സുഗമമായി നടത്താവുന്ന സാഹചര്യം നിലവിൽ ഇല്ല. എയ്‌ഡഡ് മേഖലയുടെ പ്രവർത്തനങ്ങളെ സർക്കാർ വിലകുറച്ചു കാണുന്നുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മന്നം സമാധിയിൽ പുഷ്‌പാർച്ചനക്ക് ശേഷമായിരുന്നു ബജറ്റ് സമ്മേളനം ആരംഭിച്ചത്. എൻഎസ്എസ് പ്രസിഡൻ്റ് ഡോ. എം. ശശികുമാർ അദ്ധ്യക്ഷത വഹിച്ചു.