ധാക്ക: അണലി പാമ്പുകളുടെ കടിയേറ്റ് മരിക്കുന്നവരുടെ എണ്ണം ബംഗ്ലാദേശിൽ വർദ്ധിച്ച് വരുന്നതായി റിപ്പോർട്ട്. 2002ൽ അണലികളെ വംശനാശ ഭീഷണി നേരിടുന്ന ഉരഗങ്ങളുടെ പട്ടികയിൽ പെടുത്തിയിരുന്നുവെങ്കിലും, പിന്നീട് എണ്ണം വർദ്ധിച്ച് വരികയായിരുന്നു. കൃഷിയിടങ്ങളിലെല്ലാം ഇവയെ കാണുന്നുണ്ടെന്നും കർഷകർ ജാഗ്രത പാലിക്കണമെന്നും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ നിർദേശം നൽകി.
അണലിയുടെ കടിയേൽക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടി വരുന്നതിനാൽ എല്ലാ ആശുപത്രികളിലും ആന്റി വെനം കരുതി വയ്‌ക്കണമെന്നും ചികിത്സയ്‌ക്കായുള്ള സംവിധാനങ്ങൾ ആശുപത്രിയിലുണ്ടായിരിക്കണമെന്നും ആരോഗ്യമന്ത്രി ഡോ. സമന്ത ലാൽ സെൻ നിർദേശം നൽകിയിട്ടുണ്ട്. 2023ലെ കണക്കുകൾ പ്രകാരം ബംഗ്ലാദേശിൽ അണലിയുടെ കടിയേറ്റ മരണപ്പെട്ടത് 7,000 ആളുകളാണ്. കൃത്യമായ ആന്റി വെനം ലഭിക്കാതെയാണ് ഇവരിൽ പലരും മരണപ്പെട്ടത്. അതിനാലാണ് ഒരു മുൻ കരുതലെന്നോളം എല്ലാ ആശുപത്രികൾക്കും നിർദേശം നൽകിയിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
വിളയെടുപ്പ് സമയങ്ങളിലാണ് അണലി പാമ്പുകളെ ബംഗ്ലാദേശിൽ കൂടുതലായി കാണപ്പെടുന്നത്. എലികൾ പോലുള്ള ചെറിയ ജീവികളാണ് ഇവയുടെ പ്രധാന ഭക്ഷണം. മുമ്പ് വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയിൽ ഇവയെ ഉൾപ്പെടുത്തിയിരുന്നുവെങ്കിലും ഇന്ന് ഏത് കാലാവസ്ഥയോടും ഇണങ്ങി ജീവിക്കാൻ കഴിയുന്ന വിധത്തിൽ അണലി പാമ്പുകൾക്ക് പരിണാമം സംഭവിച്ചതായി പഠനങ്ങളിൽ പറയുന്നു. ബംഗ്ലാദേശിലെ 25 ജില്ലകളിൽ ഇതിനോടകം അണലി പാമ്പുകളുടെ വർദ്ധനവ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.